Monday, December 31, 2007

മതനിയമങ്ങള്‍

കാലാകാലങ്ങളില്‍ മതാധികാരകേന്ദ്രങ്ങളില്‍നിന്നും കാലദേശഭേദവും വ്യക്തിവീക്ഷണമനുസരിച്ചുമാണ്‌ മതനിയമങ്ങള്‍ രൂപം കൊള്ളുന്നത്‌.ഒരിക്കലും മതനിയമങ്ങളെ ദൈവികനിയമങ്ങള്‍ക്ക്‌ തുല്യമാക്കാന്‍ പാടില്ല.അങ്ങനെ ചെയ്യുന്നത്‌ വലിയ തെറ്റാണ്‌.ഓരോ മതങ്ങള്‍ക്കും അവയുടെ സുഗമമായ നടത്തിപ്പിന്‌ നിയമങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌.എന്നാല്‍ ഇവയുടെ ലംഘനം ദൈവകോപത്തിനും കഠിന ശിക്ഷക്കും കാരണമായിതീരുമെന്ന് പഠിപ്പിക്കുന്നത്‌ അന്ധവിശ്വാസജനകമാണ്‌.മത നിയമങ്ങളും അനുഷ്‌ഠാനങ്ങളും വിശുദ്ധിയുടെ മാര്‍ഗങ്ങളായി,ആത്മനിയന്ത്രണത്തിന്റെ വഴികളായി തീരണം.സഹോദരസ്നേഹത്തിന്റേയും പരസ്‌പര ബഹുമാനത്തിന്റേയും വഴികാട്ടിയാവണം.ഈ കാഴ്‌ചപ്പാടിലെത്തിയാല്‍ ലംഘനം മൂലമുള്ള ശിക്ഷക്ക്‌ പ്രാധാന്യമില്ലാതെ അനുഷ്‌ഠാനത്തിന്‌ ലഭിക്കുന്ന പ്രതിഫലത്തിന്‌ ഒന്നാം സ്ഥാനമുണ്ടാവും.
ശരിക്കും ഇതാണ്‌ രാഷ്‌ട്ര നിയമങ്ങളും മതനിയമങ്ങളും തമ്മിലുള്ള വ്യത്യാസം.രാഷ്‌ട്രനിയമങ്ങള്‍ക്ക്‌ നിയമപാലനത്തിന്‌ പ്രതിഫലമില്ല;നിയമലംഘനത്തിന്‌ ശിക്ഷയും ലഭിക്കും.എന്നാല്‍ മതനിയമപാലനത്തിന്‌ ആദ്ധ്യാത്‌മിക പ്രതിഫലമാണ്‌ പ്രേരകമാവേണ്ടത്‌.അതായത്‌ നിയമപാലനം ദൈവപ്രീതിക്ക്‌ അഥവാ പുണ്യ സമ്പാദനത്തിനുവേണ്ടി അവതരിപ്പിക്കണം.
പരിധികളുടെ പരിമിതി വ്യത്യസ്ഥമെങ്കിലും എല്ലാ മതങ്ങളും മതനിയമങ്ങളെ ദൈവനിയമമാക്കി കാട്ടി വിശ്വാസികളെ ഭയപ്പെടുത്താറുണ്ട്‌.(ഉദാ:ചില വസ്‌ത്രങ്ങള്‍ ധരിച്ച്‌ ആരാധനാ സ്ഥലങ്ങളില്‍ വരരുത്‌.ചില ദിവസങ്ങളില്‍ മാംസം പോലുള്ള ആഹാരങ്ങള്‍ ഉപയോഗിക്കരുത്‌..മാസമുറയുടെ ദിവസങ്ങളില്‍ ചില ആരാധനാസ്ഥലത്ത്‌ പ്രവേശിക്കരുത്‌ മുതലായവ).
മനുഷ്യരെ പരസ്‌പരം സ്നേഹിപ്പിക്കാനും ഒന്നിപ്പിക്കാനും സഹായിക്കാനും കഴിയുന്നവയായിരിക്കണം മതനിയമങ്ങള്‍.അതാണ്‌ മതങ്ങളുടെ കടമയും.എന്നാല്‍ ഇന്ന് മതങ്ങള്‍ മറ്റുപലതുമാണ്‌ ചെയ്യുന്നത്‌.മതങ്ങള്‍ ഇന്ന് ഒന്നാംതരം വോട്ടുബാങ്കായി പ്രവര്‍ത്തിക്കുന്നു.ന്യൂനപക്ഷ അവകാശങ്ങളും സൗജന്യങ്ങളും പിടിച്ചുപറ്റാനുള്ള ഒരു ഉപാധിയായി മാറുന്നു.മതങ്ങള്‍ ഇന്ന് ഭീകരവാദം വിരിയിക്കുന്നു.ചിലര്‍ക്ക്‌ മതങ്ങള്‍ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ഒരു ഒറ്റമൂലിയാണ്‌.മതത്തിന്റെ പേരുപറഞ്ഞ്‌ ഗവണ്‍മെന്റിനെ പോലും വരുതിക്ക്‌ നിറുത്തുന്നു.മതത്തിന്റെ പേരില്‍ പരസ്‌പരം കൊല്ലാനും അയല്‍രാജ്യങ്ങളോട്‌ യുദ്ധത്തിനുപുറപ്പെടാനും ഒരുങ്ങുന്നത്‌ ദൈവത്തിനുവേണ്ടിയാണെന്ന് പറയുന്നതില്‍ എന്ത്‌ അര്‍ഥമാണുള്ളത്‌?.ജീവിക്കാനായി കഷ്‌ടപ്പെടുന്ന ഒരാളും തന്റെ അരിക്കാശില്‍നിന്ന് മിച്ചം വെച്ച്‌ മതസൗധം പണിയിച്ച്‌ മതങ്ങളെ വളര്‍ത്തേണ്ട.ജനദ്രോഹപരമായ ഒരു പരിപാടിക്കും മതത്തിന്റെ ബാനറില്‍ പിരിവിനിറങ്ങണ്ട.ദൈവത്തിന്‌ നമ്മുടെ പണം വേണ്ട;നമ്മളെയാണ്‌ വേണ്ടത്‌.പാവം ജനം പറയും "ദൈവത്തിനുവേണ്ടിയല്ലേ;അങ്ങനെയാവട്ടെ"യെന്ന്.വലിയ അജ്ഞതയാണത്‌.

ബ്ലോഗര്‍മാരെ,നാം കണ്ണു തുറക്കേണ്ട സമയം അതിക്രമിച്ചു.മനസില്‍ ഒരു പൊളിച്ചെഴുത്തിന്‌ സമയമായി.എല്ലാവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍.മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നതിലാവട്ടെ പുതുവര്‍ഷത്തില്‍ നമ്മുടെ ശ്രദ്ധ.ഒരിക്കല്‍കൂടി എല്ലാവര്‍ക്കും സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും ഒരു നല്ല വര്‍ഷം ആശംസിക്കുന്നു.

Saturday, December 22, 2007

ക്രിസ്തുമസ്‌






അര്‍മീനിയന്‍ കൂട്ടക്കൊലയുടെ ദിവസങ്ങളില്‍ ഒരു യുവതിയേയും അവളുടെ സഹോദരനേയും തുര്‍ക്കി സേനയിലെ ഒരു ഭടന്‍ അന്വേഷിച്ചുകൊണ്ടിരുന്നു.അവരെ പിടിച്ച്‌ കൊലപ്പെടുത്തുകയ്യായിരുന്നു അയാളുടെ ഉദ്ദേശം.എന്നാല്‍ യുവതിയും അവളുടെ സഹോദരനും ആ തുര്‍ക്കി ഭടന്‌ പിടി കൊടുക്കാതെ ഒളിസങ്കേതങ്ങളില്‍ കഴിഞ്ഞു കൂടി.എങ്കിലും ഒടുവില്‍ അവരെ തുര്‍ക്കി ഭടന്‍ പിടികൂടി.തുര്‍ക്കി ഭടന്‍ അവളുടെ സഹോദരനെ മൃഗീയമായി മര്‍ദ്ദിച്ചുകൊന്നു.ഇതു കണ്ട്‌ പേടിച്ച യുവതി അവിടെനിന്ന് ഓടി ഒരു ആശുപത്രിയില്‍ അഭയം തേടി.യുവതിയെ ആശുപത്രി അധികൃതര്‍ അവിടെ സേവനം അനുഷ്‌ടിക്കാന്‍ നിയോഗിച്ചു.അവള്‍ ആശുപതിയില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ അവളുടെ സഹാദരനെ കൊന്ന തുര്‍ക്കി ഭടനെ ആ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്തു.അയാളുടെ നില വളരെ ശോചനീയമായിരുന്നു.തന്റെ സഹോദരനെ കൊന്ന ആളാണന്ന് അവള്‍ക്കറിയാമായിരുന്നു.എങ്കിലും അവള്‍ അയാളെ ശുശ്രൂഷിച്ചു.രാത്രിയില്‍ ഉറക്കമിളച്ചിരുന്നയാളെ പരിചരിച്ചു.ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ അപകട മേഖല പിന്നിട്ടു.തന്നെ അഹോരാത്രം ശുശ്രൂഷിച്ച യുവതിയെ ഭടന്‍ തിരിച്ചറിഞ്ഞു.അയാള്‍ അവളോടു ചോദിച്ചു"ഞാന്‍ നിന്റെ സഹോദരനെ കൊന്നു.എന്നിട്ടും നീ എന്നെ കൊല്ലാതെ ശുശ്രൂഷിച്ചതെന്തുകൊണ്ട്‌...?"അതിനു മറുപടിയായി അവള്‍ പറഞ്ഞു"നിന്റെ ശത്രുക്കളെ സ്നേഹിക്കുക എന്നാണ്‌ ക്രിസ്തു എന്നെ പഠിപ്പിച്ചിരിക്കുന്നത്‌.അതിനാല്‍ ഞാന്‍ നിങ്ങളെ സ്നേഹിച്ചു.ക്രിസ്തുവിന്റെ മാര്‍ഗം ഞാന്‍ പിന്തുടരുന്നു...."സ്നേഹത്തിന്റെ സന്ദേശവുമായി ഉണ്ണിയേശു ലോകത്തിലേക്കുവന്നത്‌ ഒരു ജനതക്കുവേണ്ടിയോ ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കുവേണ്ടിയോ ആയിരുന്നില്ല.അവിടുന്നു വന്നത്‌ ലോകത്തിലുള്ള സകലജനത്തിനും നവജീവന്‍ നല്‌കാന്‍ വേണ്ടിയായിരുന്നു;അതും സമൃദ്ധമായി.ക്രിസ്തുമസ്‌ എന്നത്‌ യേശുവിന്റെ ജനനം അനുസ്മരിക്കുന്ന ഒരു ആഘോഷം മാത്രമല്ല;അത്‌ വലിയ ഒരു സന്ദേശം കൂടിയാണ്‌; സ്നേഹത്തിന്റെ സന്ദേശം.ദൈവപുത്രന്‍ മനുഷ്യരക്ഷക്കായി ഭൂമിയിലേക്ക്‌ മനുഷ്യനായി വന്ന സ്നേഹപ്രകടനം.യേശുവിന്റെ ജീവിതംതന്നെ സ്നേഹമായിരുന്നു.പരസ്പര സ്നേഹത്തിന്റേതാകട്ടെ ഈ ക്രിസ്തുമസ്‌ .




എല്ലാകൂട്ടുകാര്‍ക്കും ക്രിസ്തുമസ്‌ മംഗളാശംസകള്‍




******************************************************************************




ഡിസംബര്‍ 25-ന്‌ ക്രിസ്‌വിന്‌ രണ്ടാം പിറന്നാളാണ്‌.ഇവിടെ വരുന്ന എല്ലാവരും pieces കേക്കുകൂടി എടുത്ത്‌ പിറന്നാളില്‍ പങ്കുചേരണേ...

Saturday, December 15, 2007

'ക്രിസ്തുമസ്‌ ട്രീ

ക്രിസ്തുമസ്‌ കാലമായാല്‍ നാം വളരെയധികം കാണുന്ന ഒന്നാണ്‌ 'ക്രിസ്തുമസ്‌ ട്രീ'.ഇത്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിലവിലിരുന്ന ഒരു പേഗന്‍ ആചാരമായിരുന്നു.യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവിലുള്ളതാണ്‌ 'മയ്‌മരം'എന്ന ആചാരം.മെയ്‌ മാസം ഒന്നാം തിയതി ഗ്രാമമധ്യത്തില്‍ ഒരു വലിയ മരം നാട്ടിനിറുത്തി മനോഹരമായി അലങ്കരിക്കും.കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരു ആചാരമായിരുന്നു ഇത്‌.എന്നാല്‍ ഇത്‌ ഇന്ന് ദൈവം തരുന്ന സമൃദ്ധിയുടെ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു.

Monday, December 10, 2007

ദൈവം ക്രൂരനോ

എന്റെ കഴിഞ്ഞ പോസ്റ്റില്‍ Mr.vadavoskyഎഴുതിയ കമന്റിനുള്ള എന്റെ അഭിപ്രായം

ചോദ്യം

എല്ലാ abrahamic relgionലും പിശാച്‌ ദൈവത്തിന്റെ എതിരാളിയാണ്‌. equally competentആയ ഒരു എതിരാളി. അതുകൊണ്ടു തന്നെ പിശാചിന്റെ കൂടെ ജനം പോകുന്നത്‌ ദൈവത്തിനെ വിറളി പിടിപ്പിക്കുന്നു. ദൈവം എന്തിനാണ്‌ തന്റെ എതിരാളുടെ കൂടെ ആളുകള്‍ കൂടുന്നതില്‍ ഇത്ര വിഷമിക്കുന്നത്‌ ബൈബിള്‍ വായിക്കുമ്പോള്‍ ദൈവം വളരെയധികം demanding ആയ ഒരു വേഷമാണ്‌ എന്ന് വായനക്കാരനു തോന്നുന്നു. എന്നെ വിശ്വസിക്കുക അല്ലെങ്കില്‍ നിന്നെ ഞാന്‍ നശിപ്പിക്കും എന്ന് ദൈവം ഭീഷണി ഉയര്‍ത്തുന്നു. തന്റെ മേല്‍ വിശ്വാസം വേണമെന്ന് ജനങ്ങളോട്‌ ദൈവം ആഞ്ഞാപിക്കുകാണ്‌. ഇയ്യോബിന്റെ കഥ നോക്കുക.തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ഇയ്യോബിനെ ദൈവം വളരെയധികം കഷ്ടപ്പെടുന്നു. തന്റെ മേല്‍ ഉള്ള വിശ്വാസം ഇയ്യോബ്‌ കൈവിടുന്നോ എന്ന് ദൈവം പരീക്ഷിക്കുന്നു. തന്നെ വളരെയധികം വിശ്വസിക്കുന്ന ഒരാളെ കഷ്ടപ്പെടുത്തി എന്തിനാണ്‌ ദൈവം തന്നിലുള്ള വിശ്വാസം പരീക്ഷിക്കുന്നത്‌.പരമകാരുണികനും എല്ലാം നിയന്ത്രിക്കുന്നവനുമായ ദൈവം തന്നെ വിശ്വസിക്കാത്തവനെ നശിപ്പിക്കണമെന്ന് എന്തിനാണ്‌ വാശി പിടിക്കുന്നത്‌.

എനിക്ക്‌ പറയാനുള്ളത്‌:_


ഏതുമനുഷ്യനും ഇഷ്‌ടപ്പെടാത്ത ഒന്നാണ്‌ തിന്മ.ചില മാറാരോഗങ്ങള്‍, അറ്റുപോകുന്ന സ്നേഹ ബന്ധങ്ങള്‍,വര്‍ദ്ധിച്ചുവരുന്ന ശത്രുത,വിട്ടുമാറാത്ത ദുശീലങ്ങള്‍...തുടങ്ങിയവയെല്ലാം തിന്മയുടെ ഫലങ്ങളാണ്‌.ആദ്യകാലങ്ങളില്‍ പ്രകൃതിയിലെ നന്മ കണ്ട്‌ ദൈവത്തിലേക്ക്‌ തിരിഞ്ഞ മനുഷ്യന്‍ പിന്നീട്‌ തിന്മയുടെ ഉത്ഭവവും ദൈവത്തില്‍തന്നെയാണ്‌ ആരോപിച്ചത്‌.തനിക്കുള്ള എല്ലാ സ്വഭാവങ്ങളും ദൈവത്തിനും ഉണ്ടാവുമെന്ന്‌ വിചാരിച്ച മനുഷ്യന്‍ ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ തിന്മകള്‍ക്കും പിന്നില്‍ ദൈവമാണെന്ന്‌ വിചാരിച്ചു.പ്രത്യേക കാരണമൊന്നും കൂടാതെ കലഹിക്കുകയും തങ്ങളെ തമ്മില്‍ തല്ലിക്കുകയും ചെയ്യുന്നത്‌ ദൈവത്തിന്റെ ഒരു വിനോദമാണെന്ന്‌ അവര്‍ കരുതി.ഇടിമിന്നലിനേയും കാറ്റിനേയും എല്ലാം ദൈവമായി കരുതിയ ആദിമ മനുഷ്യന്‍ ഇങ്ങനെ ചിന്തിക്കുന്നത്‌ സ്വാഭാവികമാണ്‌.ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും ദൈവത്തെ അവര്‍ പഴിക്കുമായിരുന്നു.ഇങ്ങനെ ക്ഷിപ്രകോപികളായ തങ്ങളെ ഉപദ്രവിക്കുന്ന ദൈവത്തിന്‌ ഇഷ്‌ടമുള്ളതെന്താണെന്ന്‌ കണ്ടുപിടിച്ച്‌ അത്‌ നല്‍കിയാല്‍ ദൈവം തങ്ങളില്‍ പ്രസാധിക്കുമെന്നും അതുവഴി തങ്ങള്‍ക്ക്‌ നേട്ടമുണ്ടാവുമെന്നും അവര്‍ വിചാരിച്ചു.തങ്ങള്‍ക്കിഷ്‌ടപ്പെട്ടതൊക്കെ ദൈവത്തിനും ഇഷ്‌ടമാവും എന്ന്‌ കരുതിയ മനുഷ്യന്‍ മദ്യവും മാംസവും ഫലപുഷ്‌പാദികളും ദൈവത്തിനു സമര്‍പ്പിച്ചു.ചിലപ്പോള്‍ മനുഷ്യകുരുതിവരെ നടത്തി. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരേ ദൈവത്തില്‍നിന്നു തന്നെ നന്മയും തിന്മയും പുറപ്പെടുന്നു എന്നത്‌ മനുഷ്യന്റെ യുക്തിക്ക്‌ നിരക്കാത്തതായി.ഇത്‌ നന്മക്കും തിന്മക്കുമായി ഓരോ ദൈവങ്ങള്‍ -രണ്ടുദൈവം-ഉണ്ടെന്ന സങ്കല്‍പ്പത്തിലേക്ക്‌ നയിച്ചു.നന്മയുടെ ഉറവിടത്തെ ദൈവമെന്നും തിന്മയുടെ ഉറവിടത്തെ പിശാച്‌ എന്നും വിളിക്കാന്‍ തുടങ്ങി.ഇതിന്റെ സ്വാധീനം എല്ല മതസ്ഥരിലുമുണ്ട്‌.ദേവാസുര സങ്കല്‌പങ്ങള്‍,ദുഷ്‌ടമൂര്‍ത്തികള്‍ മുതലായവ ഹിന്ദു വിശ്വാസങ്ങളിലും പിശാചുക്കളും ഇബിലിസുകളുമായി ക്രൈസ്തവ മുസ്ലീം വിഭാഗക്കാരും കാണുന്നു.എല്ലാ മതഗ്രന്ഥങ്ങളും ഇതിന്‌ അംഗീകാരവും പ്രോത്സാഹനവും നല്‌കിപോരുന്നു.ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയ്ക്കുള്ള അശരീരികളായ ദൂതന്മാരാണ്‌ മാലഖമാര്‍(മലക്കുകള്‍).അവരില്‍ പിഴച്ചവരാണ്‌ പിശാചുക്കള്‍.കഠിന ഹൃദയരായിതീര്‍ന്ന മലക്കുകളാണ്‌ നരകത്തിലെ ഇബലിസുകള്‍(ഖുര്‍ആന്‍:66) മുസ്ലീം സമൂഹങ്ങള്‍ ഇങ്ങനെ വിശ്വസിക്കുന്നു.ക്രൈസ്തവ മുസ്ലീം മതഗ്രന്ഥങ്ങളുടെ പശ്ചാത്തലം പരസ്‌പര ബന്ധിതങ്ങളയതുകൊണ്ട്‌ ഈ രണ്ടുമതത്തിലും സമാനമായ പല ചിന്താഗതികളും കാണാം.ചുരുക്കത്തില്‍ ശിഷ്‌ടാരൂപിയുടേതും ദുഷ്‌ടാരൂപിയുടേയും കാഴ്‌ചപ്പാടുകള്‍ എല്ലാ മതസ്ഥരിലും ഉണ്ട്‌.നന്മയുടേയും തിന്മയുടേയും ഉറവിടങ്ങളായി രണ്ട്‌ ദൈവങ്ങളുണ്ടെന്ന വിശ്വാസത്തെ പൂര്‍ണ്ണമായും തള്ളികളയുന്നതാണ്‌ ബൈബിളിന്റെ കാഴ്‌ചപ്പാട്‌.ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്‌ടാവ്‌ ഒരേയൊരു ദൈവം മാത്രമാണെന്നാണ്‌ ബൈബിളിന്റെ അടിസ്ഥാനം."ഇസ്രായേലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഒരേയൊരുകര്‍ത്താവ്‌"(നിയമാ:6.4) തിന്മക്ക്‌ ആധാരമായി മറ്റൊരു ദൈവം ഉണ്ടെന്ന സങ്കല്‍പത്തിന്‌ ഇവിടെ സ്ഥാനമില്ല.അപ്പോള്‍ നന്മയും തിന്മയും ദൈവത്തിന്റെ സൃഷ്‌ടിയാണെന്ന് പറയാനാവുമോ?.ജോബിന്റെ (ഇയ്യോബിന്റെ) പുസ്തകം ചര്‍ച്ചചെയ്യുമ്പോള്‍ വരുന്ന പ്രശ്‌നവും ഇതാണ്‌.നന്മമാത്രമായ ദൈവത്തില്‍നിന്ന് എങ്ങനെയാണ്‌ തിന്മയും പുറപ്പെടുന്നത്‌?. ഇതിനുള്ള ഉത്തരം കിട്ടണ്മെങ്കില്‍ തിന്മയുടെ ഉത്ഭവത്തെക്കുറിച്ച്‌ നാം ചിന്തിക്കണം. പ്രപഞ്ചത്തെ സൃഷ്‌ടിക്കുന്ന ദൈവം തന്റെ ഓരോ ദിവസത്തേയും സൃഷ്‌ടിക്കുശേഷവും "അതുനല്ലതെന്ന് കണ്ടു"(ഉല്‍പ.1:31).ഇപ്രകാരം നന്മ നിറഞ്ഞ ഈ ലോകത്തില്‍ എങ്ങനെ തിന്മ നിറഞ്ഞു എന്ന് ഉല്‍പത്തി പുസ്തകത്തിന്റെ മൂന്നാം അധ്യായത്തില്‍ നാം കാണുന്നു.സൃഷ്‌ടി എന്ന നിലയില്‍ മനുഷ്യന്‌ മറികടക്കാനാവാത്ത ചില പരിമിതികളുണ്ട്‌.ഇതാണ്‌ ബൈബിളിലെ നന്മതിന്മയുടെ വൃക്ഷം(ഉല്‍പ.2:17) എന്ന പ്രതീകം.ഈ പരിമിതികളെ സ്വതന്ത്രമായി അംഗീകരിച്ചുകൊണ്ട്‌ മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കണം. പിശാചിന്റെ പ്രേരണക്ക്‌ വഴങ്ങി ദൈവകല്‍പന നിരസിക്കുകയും സ്വയം ദൈവത്തേപ്പോലെയാകാന്‍ ശ്രമിക്കുകയും ചെയ്തതുവഴി സൃഷ്‌ടിയായ മനുഷ്യന്‍ തന്റെ സൃഷ്‌ടാവില്‍നിന്നകന്നു.മരണം,രോഗങ്ങള്‍,ശത്രുത,അടിമത്തം,വിദ്വേഷം,പട്ടിണി തുടങ്ങി എല്ലാതിന്മക്കും കാരണമായത്‌ മനുഷ്യന്റെ തിന്മപ്രവര്‍ത്തികളാണ്‌.ഇതിനായി മനുഷ്യനെ പ്രേരിപ്പിക്കുന്നതാകട്ടെ പിശാചും.എല്ലാ സൗഭാഗ്യങ്ങളും നല്‍കപ്പെട്ട മനുഷ്യന്‍ തനിക്കുതന്നെ ദൈവത്തേക്കാള്‍ പ്രാധാന്യം നല്‌കുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തു.അതിന്‌ മനുഷ്യനെ പിശാച്‌ പ്രേരിപ്പിച്ചു.ഇതിനുശേഷം ലോകം മുഴുവന്‍ പാപത്തില്‍ അകപ്പെട്ടു.ഒരിക്കലും മനുഷ്യനെ ദൈവത്തിലേക്ക്‌ തിരിയാന്‍ പിശാച്‌ അനുവദിക്കില്ല.ലോകത്തിലെ എല്ലാ തിന്മകളിലേക്കും മനുഷ്യനെ അവന്‍ ആകര്‍ഷിക്കുന്നു.നന്മതന്നെയായ ദൈവത്തിന്‌ തന്റെ സൃഷ്‌ടികള്‍ ഇങ്ങനെ നശിക്കുന്നത്‌ അനുവദിക്കാന്‍ കഴിയുമോ?.ഇതാണ്‌ താങ്കള്‍ പറഞ്ഞ ദൈവത്തിന്റെ 'വിളറി'അല്ലങ്കില്‍'വിഷമം'.എന്നാല്‍ എന്തുകൊണ്ടാണ്‌ ആദിമനുഷ്യനെ പാപം ചെയ്യുന്നതില്‍ നിന്ന് ദൈവം തടയാതിരുന്നത്‌?മഹാനായ വി.ലെയോ പറയുന്നു:"പിശാചിന്റെ അസൂയ നമുക്ക്‌ നഷ്‌ടമാക്കിയതിനേക്കാള്‍ വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ക്രിസ്തുവിന്റെ അവാച്യമായ കൃപ നമുക്ക്‌ നേടിതന്നിരിക്കുന്നു".വി.തോമസ്‌ അക്വിനാസ്‌ എഴുതി:"ആദിമപാപത്തിനുശേഷവും മഹത്തരമായ ഔന്നത്യത്തിലേക്ക്‌ മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിന്‌ തടസമൊന്നുമില്ല.തിന്മ സംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത്‌ അതില്‍നിന്ന് മഹത്തരമായ നന്മ പുറപ്പെടുന്നതിനുവേണ്ടിയാണ്‌".പിന്നെ ജോബിന്റെ (ഇയോബ്‌) കാര്യം,അതിന്‌ ഒറ്റവാക്യത്തില്‍ തന്നെ ഉത്തരമുണ്ട്‌.ജോബിന്‌ ആ പരീക്ഷണങ്ങളെല്ലാം നല്‍കുന്നത്‌ ദൈവമല്ല;സാത്താനാണ്‌.ജോബിന്റെ പുസ്തകം 1ാ‍ം അധ്യായം വായിച്ചുനോക്കൂ...നീതിമാന്‍ എന്തിനു ക്ലേശങ്ങള്‍ സഹിക്കണം എന്നതിന്റെ ഒരു അപഗ്രഥമാണ്‌ ജോബിന്റെ പുസ്തകം.

Saturday, December 8, 2007

പിശാചിനെ ആരാധിക്കുന്നവര്‍

പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ ചിലര്‍ സാത്താനെ ദൈവമായികണ്ട്‌ ആരാധിക്കുന്നുണ്ട്‌.തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ശത്രുക്കളെ നശിപ്പിക്കുന്നതിനും സാത്താന്റെ സഹായം തേടുന്ന ഈ സംഘടനക്ക്‌ അവരുടേതായ പ്രത്യേക ആരാധനാരീതികളുമുണ്ട്‌.ക്രിസ്ത്യാനികള്‍ ഭക്തിയോടും വിശുദ്ധിയോടും കരുതുന്ന എല്ലാത്തിനേയും അവര്‍ ഏറ്റവും നികൃഷ്‌ടമായി അപമാനിക്കുന്നു.ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍നിന്ന്‌ മോഷ്‌ടിക്കുന്ന തിരുവോസ്തിയെ വളരെ നിന്ദ്യമായ രീതിയില്‍ ഉപയോഗിച്ച്‌ കറുത്ത കുര്‍ബ്ബാന (Black Mass)ഇവര്‍ സാത്താന്‌ അര്‍പ്പിക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശനനിലപാടു സ്വീകരിച്ച കത്തോലിക്കാ സഭക്ക്‌ വളരെയാളുകളെ ഇതില്‍നിന്ന് രക്ഷിക്കാനായെങ്കിലും ഈ സംഘടനയേയോ സാത്താന്‍ ആരാധനയോ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല.സാന്‍ഫ്രാന്‍സിസ്കോയില്‍ തുടങ്ങിയ ഈ പ്രസ്ഥാനം വളരെ വേഗം അമേരിക്കയിലെ ചെറുപ്പക്കാരുടെ ഇടയിലേക്ക്‌ പടര്‍ന്ന് പിടിച്ചു.കാലക്രമത്തില്‍ ദുര്‍ബലമായി തീര്‍ന്ന ഈ അനാചാരം 1966 വീണ്ടും സജീവമായി.അന്റോണ്‍ എസ്‌ സാല്‍വേയാണ്‌ ഈ തിരിച്ചുവരവിന്റെ പ്രണേതാവായി കരുതപ്പെടുന്നത്‌.എല്ലാ മേഛതളിലും മുഴുകുന്ന ഈ സംഘാഗങ്ങള്‍ ഇവയെല്ലാം തങ്ങളുടെ അവകാശവും കടമയുമാണെന്ന് കരുതുന്നു.ലൈംഗീകതയുടെ അതിപ്രസരവും മദ്യപാനവും മയക്കുമരുന്നും ചിലപ്പോള്‍ മനുഷ്യക്കുരുതി പോലും ഇവരുടെ ആരാധനയില്‍ നടക്കുന്നു.ഈ സംഘടനയുടെ ലക്ഷ്യവും യഥാര്‍ത്ഥ സ്വഭാവവും അതു വരുത്തുന്ന ഭവിഷ്യത്തുകളും അറിയാതെയാണ്‌ യുവജനങ്ങളും കുട്ടികള്‍ പോലും അതിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌.ഇത്തരം സംഘടനകളോട്‌ വെറും ജിജ്ഞാസയില്‍ തുടങ്ങുന്ന താത്‌പര്യം സാവധാനം ആസക്തിയും പിന്നീട്‌ അടിമത്തവുമായി മാറുന്നു.ഇപ്പോള്‍ നമ്മുടെ നാട്ടിലും അനേകം യുവാക്കള്‍ അറിഞ്ഞോ അറിയാതെയോ അവരുടെ വലയിലകപ്പെട്ടിട്ടുള്ളതായി കേള്‍ക്കുന്നു.മലയാളത്തിലടക്കം അടുത്തകാലത്തിറങ്ങിയ ചില സിനിമകള്‍ പിശാചിനെ ആരാധിക്കുന്ന പ്രവണതക്ക്‌ ആക്കം കൂട്ടി.മരിച്ചുപോയവരുടെ ആത്മാക്കളെ വിളിച്ചുവരുത്തി ഭാവിയും മറ്റ്‌ രഹസ്യങ്ങളും അറിയാന്‍ ശ്രമിക്കുന്നവരുടെ സംഖ്യയും വര്‍ദ്ധിക്കുന്നു.കളത്തില്‍ നിരത്തിയ അക്ഷരങ്ങളുടെമേല്‍ നാണയമോ മറ്റ്‌ വസ്തുക്കളോ അദൃശ്യകരങ്ങളാല്‍ ചലിപ്പിച്ച്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുന്ന ആത്മാക്കളെ വിളിച്ചുവരുത്താന്‍ കഴിയുമെന്ന് പറയുന്ന 'ഓജോബോര്‍ഡ്‌'പോലുള്ള മാന്ത്രിക ഉപകരണങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചു വരുന്നു.പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുന്ന വസ്തുക്കള്‍ ശരീരത്തില്‍ ധരിക്കുന്നതും ചില വികൃത രൂപങ്ങളുടെ ചിത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിക്കുന്നതും തലയോട്ടി,അസ്തികള്‍ സര്‍പ്പം, തേള്‍ മുതലായവയുടെ രൂപങ്ങള്‍ കഴുത്തില്‍ ധരിക്കുന്നതും ഇന്ന് ഫാഷനായി തീര്‍ന്നിരിക്കുന്നു.നന്മയായതിനെയെല്ലാം വെറുക്കുകയും തിന്മയായതിനെയെല്ലാം മഹത്വമുള്ളതായി കരുതുകയും ചെയ്യുന്നതാണ്‌ സാത്താന്‍ ആരാധനക്കാരുടെ മുഖമുദ്ര.പുതിയതായ എന്തിനേയും സ്വീകരിക്കനും അനുകരിക്കാനുമുള്ള യുവജനങ്ങളുടെ പ്രവണതയാണ്‌ ഇവര്‍ മുതലെടുക്കുന്നത്‌.വെറും ജിജ്ഞാസയില്‍ തുടങ്ങി, മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലൂടെ ശക്തിപ്രാപിച്ച്‌ സകല തിന്മകളും കൊലപാതകംവരെ ഒരു മടിയും കൂടാതെ ചെയ്യാനും അവസാനം സമൂഹത്തിന്‌ തന്നെ ഒരു ഭീഷണിയായും ഇവര്‍ വളരുന്നു.എല്ലാമതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ കാണുന്ന ടി വി പരിപാടികള്‍,പങ്കെടുക്കുന്ന സംഘങ്ങള്‍,ധരിക്കുന്ന അടയാളങ്ങള്‍ മുതലായവയെക്കുറിച്ചെല്ലാം ശ്രദ്ധിക്കേണ്ടതാണ്‌.പല ബഹുരാഷ്‌ട്രകമ്പനികളും സാത്താന്‍ ആരാധനയുടെ പ്രചാരകരാണന്ന കാര്യവും അറിഞ്ഞിരിക്കണം.

സാത്താന്‍ ആരാധനക്കെതിര ബൈബിള്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.-2കൊറി 11,14 വെളി.13:4,8,15

Monday, December 3, 2007

ബൈബിളിലെ അപ്രമാണിക ഗ്രന്ഥങ്ങള്‍

ആദിമ ക്രൈസ്തവരുടേയും യഹൂദരുടേയും കാഴ്ചപ്പാടുകളും ചിന്താരീതികളും വ്യക്തമായി ചിത്രീകരിക്കുന്ന അനേകം ഗ്രന്ഥങ്ങള്‍ ഇന്നു ലഭ്യമാണ്‌. ബി.സി .രണ്ടാം നൂറ്റാണ്ടിനും ഏ ഡി രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ രൂപംകൊണ്ട ഈ ഗ്രന്ഥങ്ങളെ പൊതുവെ 'അപ്പോക്രിഫാ'(Apocrypha) എന്നാണ്‌ കത്തോലിക്കര്‍ വിളിക്കുന്നത്‌. പ്രൊട്ടസ്റ്റന്റ്‌ സഭകള്‍ ഇവയെ പ്‌സെവുദേപിഗ്രഫ(Pseudepigrapha) എന്ന് വിശേഷിപ്പിക്കുന്നുയഹുദരോ ക്രൈസ്തവരോ ദൈവനിവേശിതഗ്രന്ഥങ്ങളായി ഇവയെ കരുതുന്നില്ല.എന്നാല്‍ ദൈവം നേരിട്ട്‌ തങ്ങള്‍ക്ക്‌ വെളിപ്പെടുത്തിയ സത്യങ്ങളാണ്‌ ഇവിടെ രേഖപ്പെടുത്തുന്നതെന്ന് ഈ ഗ്രന്ഥങ്ങളുടെ രചയിതാക്കള്‍ അവകാശപ്പെടുന്നുണ്ട്‌.പണ്ടെങ്ങോ ജീവിച്ചിരുന്ന വ്യക്തികളുടെ പേരിലാണ്‌ ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നത്‌.ആധികാരികത ലഭിക്കാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്ന വ്യാജനാമങ്ങളാണിത്‌.പ്രപഞ്ചത്തിന്റെ ഉത്ഭവം, ചരിത്രം, അവസാനം മുതലായവയെക്കുറിച്ചുളള രഹസ്യങ്ങള്‍ ദൈവംതന്നെ ദൂതന്മാര്‍വഴി തങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു എന്ന അവകാശവാദം ഈ ഗ്രന്ഥങ്ങിലെല്ലാം കാണാം. മാലഖമാരും പിശാചുക്കളും ഇവിടെ പ്രധാന കഥാപാത്രങ്ങാണ്‌.ജൂബിലിയുടെ ഗ്രന്ഥം(Book of Jubilees)ആദാമിന്റേയും ഹവ്വായുടേയും പുസ്തകങ്ങള്‍,ഏനോക്കിന്റെ പുസ്തകം,പന്ത്രണ്ട്‌ ഗോത്രപിതാക്കന്മാരുടെ വില്‌പത്രങ്ങള്‍(The Testaments of Twelve Partriarchs),സിബിലിന്റെ അരുളപ്പാടുകള്‍,(The Sibylline Oracles)മോശയുടെ സ്വര്‍ഗാരോഹണം,ഏനോക്കിന്റെ രഹസ്യങ്ങളുടെ പുസ്തകം,ബാറൂക്കിന്റെ വെളിപാട്‌ എന്നിവ അവയില്‍ ചിലതാണ്‌.പുതിയ നിയമകാലത്തും തുടര്‍ന്നുള്ള ആദ്യ നൂറ്റാണ്ടിലും യഹൂദരുടേയും ക്രൈസ്തവരൂടെയും ചിന്തകളെ വളരെയേറെ സാധീനിച്ചിരുന്ന ഗ്രന്ഥങ്ങളാണിവ.എന്നാല്‍ ഏ.ഡി നാലാം നൂറ്റാണ്ടോടുകൂടി ഈ ഗ്രന്ഥങ്ങളുടെ സ്വാധീനവും പ്രസക്തിയും സാവധാനം ക്ഷയിച്ചു.പത്തൊന്‍പതാം നൂറ്റാണ്ടിലാണ്‌ ഇവയില്‍ പലതും വീണ്ടും പ്രത്യക്ഷപ്പെട്ടത്‌.ക്രിസ്തീയ വിശ്വാസത്തിന്‌ നിരക്കാത്ത അനേകം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ സൂക്ഷ്‌മമായ വിവേചനബോധത്തോടെയേ ഇവയെ ഉപയോഗിക്കാവൂ.

Wednesday, November 28, 2007

ക്രിസ്തുമസ്‌


ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25 യേശുവിന്റെ ജനനതിരുനാളായി(ക്രിസ്തുമസ്‌) ആചരിക്കാറുണ്ട്‌.എന്നാല്‍ യേശു ജനിച്ചത്‌ ഡിസംബര്‍ 25-നാണെന്നതിന്‌ ഒരു തെളിവുമില്ല.സഭ അങ്ങനെയൊട്ട്‌ പഠിപ്പിക്കുന്നുമില്ല.പേര്‍ഷ്യക്കാരുടെ ഇടയില്‍ നിലവിലിരുന്ന ഒരു ആചാരമായിരുന്നു ഇത്‌.ഭൂമധ്യരേഖക്ക്‌ വടക്കു വസിക്കുന്നവര്‍ക്ക്‌ ഡിസംബര്‍ 21-ാ‍ം തിയതിയാണ്‌ ഏറ്റവും ദീര്‍ഘമായ രാത്രി.അതിനുശേഷം രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും പകലിന്റേത്‌ കൂടുകയും ചെയ്യുന്നു.ഈ നിരീക്ഷണം മതപരമായ ഒരു വ്യാഖ്യാനത്തിനു വഴിതെളിച്ചു.അന്ധകാര ശക്തികളോടുള്ള പോരാട്ടത്തില്‍ മരിച്ച്‌ പാതാളത്തിലായ സൂര്യദേവന്‍ വിജയം പ്രാപിച്ച്‌ മടങ്ങി വരുന്നതായി ഇതിനെ അവര്‍ വ്യാഖ്യാനിച്ചു.അങ്ങനെ ഡിസംബര്‍ 25 സൂര്യന്റെ പുനര്‍ജന്മദിനമായി ആഘോഷിക്കപ്പെട്ടു.പടയാളികള്‍ വഴി റോമിലെത്തിയ ഈ ആചാരം പില്‌ക്കാലത്ത്‌ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി തീര്‍ന്നപ്പോള്‍ പുനര്‍വ്യാഖ്യാനത്തിന്‌ വിധേയമായി;ലോകത്തിന്റെ പ്രകാശമായ യേശുവിന്റെ ജന്മദിനമായി ആചരിക്കപ്പെടാന്‍ തുടങ്ങി.

Thursday, November 15, 2007

മതം

വണങ്ങുക, വിശ്വസിക്കുക,വിചാരിക്കുക തുടങ്ങിയ അര്‍ത്ഥമുള്ള 'മന്‌' എന്ന ധാതുവില്‍ നിന്നാണ്‌ 'മതം'എന്ന വാക്ക്‌ രൂപം പ്രാപിച്ചത്‌.ഇംഗ്ലീഷില്‍ 'റിലിജന്‍'(Religion)എന്ന പദം ലത്തീന്‍ ഭാഷയിലെ 'റിലിജിയോ' എന്ന വാക്കില്‍ നിന്നാണ്‌ ഉണ്ടായത്‌.ഈ വാക്കിന്റെ ജനനത്തെക്കുറിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌.ഓര്‍മ്മിക്കുക,വിചാരിക്കുക,ശേഖരിക്കുക തുടങ്ങിയ അര്‍ത്ഥമുള്ള Relegere എന്ന ധാതുവില്‍ നിന്നണെന്നും;ബന്ധിപ്പിക്കുക,യോജിപ്പിക്കുക എന്നര്‍ത്ഥമുള്ള Religareഎന്ന ധാതുവില്‍ നിന്നാണെന്നും പറയപ്പെടുന്നു.ഏതു രീതിയിലായാലും പദം സൂചിപ്പിക്കുന്നതെന്താണെന്ന കാര്യത്തില്‍ പൊതുവേ ആര്‍ക്കും വിയോജിപ്പില്ല.ഗ്രീക്ക്‌ ചിന്തകന്മാരായ സോക്രട്ടീസ്‌,പ്ലേറ്റോ,അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ 'ദേവന്മാരോട്‌ മനുഷ്യന്‍ കാണിക്കുന്ന വണക്കത്തെ' മതം എന്ന് വിളിക്കുമ്പോള്‍ 'മനുഷ്യന്‌ ദൈവത്തോടുള്ള ബന്ധം' എന്നാണ്‌ പ്രഗത്ഭമതികളായ അഗസ്റ്റിനും അക്വീനാസും മതത്തിനു നല്‍കുന്ന അര്‍ത്ഥം.മതത്തെ രണ്ടുതരത്തില്‍ നിര്‍വചിക്കാം.1.മനുഷ്യനെ ദൈവവുമായി ബന്ധിക്കുന്ന കണ്ണിയാണ്‌ മതം 2.ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍നിന്ന് ഉരുത്തിരിയുന്ന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണമാണ്‌ മതം.ദൈവം,മനുഷ്യന്‍,ആശ്രയബോധം ഇവയാണ്‌ മതത്തിന്റെ പ്രധാന ഘടകങ്ങള്‍.യഹോവ,ഈശ്വരന്‍,അള്ളാഹു എന്നിങ്ങനെ ഏതു പേരില്‍ വിളിച്ചാലും ദൈവം ഒന്നേ ഉള്ളു.ആ വിളി ഏക ദൈവത്തില്‍ മാത്രമേ എത്തിചേരുകയുള്ളു.മതം,ജാതി,വര്‍ണ്ണം,ദേശം തുടങ്ങിയവക്കൊക്കെ വ്യത്യാസം ഉണ്ടാവാമെങ്കിലും മനുഷ്യനും മനുഷ്യനും തമ്മില്‍ വ്യത്യാസം ഒന്നുമില്ല.ഏതു മതമായാലും അനുശാസിക്കുന്നത്‌ ഒന്നുമാത്രം-"തിന്മ ചെയ്യരുത്‌;നന്മചെയ്യുക".വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുന്ന ഭക്തന്‌ മക്കയിലായാലും ശബരിമലയിലായാലുംജറുസലേമിലോ,ഫാത്തിമായിലോ ആയാലും ദൈവം ഉത്തരമരുളും.ഉദാഹരണത്തിന്‌ തിരുവനന്തപുരത്ത്‌ എത്തിചേരാന്‍ എത്ര വഴികളാണുള്ളത്‌;ഇതില്‍ ഏതു വഴിവേണമെങ്കിലും തിരഞ്ഞെടുത്ത്‌ തിരുവനന്തപുരത്ത്‌ എത്തിചേരണമെന്നുള്ള ലക്ഷ്യത്തോടെ റോഡ്‌ നിയമങ്ങളനുസരിച്ച്‌ നീങ്ങുന്ന ഏതൊരാളും തിരുവനന്തപുരത്ത്‌ എത്തിചേരും.അതുപോലെ ദൈവത്തിലെത്തിചേരണമെന്ന് ആഗ്രഹിക്കുന്ന ആള്‍ ഏത്‌ മതം തിരഞ്ഞെടുത്താലും ദൈവത്തിലെത്തിചേരും.ഓരോ മതവിശ്വാസിയും തന്റെ മതമാണ്‌ സത്യമതം എന്ന് വിശ്വസിക്കുന്നു.പൊതുവേ ഏതു മതവിശ്വാസത്തില്‍പ്പെട്ട മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നുവോ ആ മതമാണ്‌ സധാരണ നാം തിരഞ്ഞെടുക്കുന്നത്‌.എല്ലാമതങ്ങളേയും പഠിച്ച്‌ സ്വന്തം ബോധ്യത്തില്‍ തീരുമാനമെടുക്കുന്നവരും ഉണ്ട്‌.എന്തായാലും മനുഷ്യന്‍ അവനവന്റെ മതത്തില്‍ പ്രാബല്യത്തിലിരിക്കുന്ന നിയമങ്ങളനുസരിക്കാന്‍ ബാധ്യസ്ഥനാണ്‌.കുറ്റബോധത്തിന്‌ ഇടം കൊടുക്കാതെ ജീവിക്കുക.ഇതാണ്‌ പരമപ്രധാനം.

Tuesday, November 6, 2007

മാലാഖമാര്‍(1)

"മാഷേ മാലാഖമാര്‍ ആരാണ്‌?എന്താണ്‌ അവരുടെ ചുമതല? സ്‌ത്രീകളൂടേയും കുട്ടികളുടേയും രൂപത്തിലാണല്ലോ നാം മാലഖമാരുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്‌. എന്താണ്‌ അവരുടെ രൂപം?" ഇന്ന് വളരെ വ്യത്യസ്തമായ ഒരു ചോദ്യവുമായാണ്‌ ഏലിയാമ്മചേടത്തി വന്നത്‌."നല്ല ചോദ്യം.വളരെ വിവാദങ്ങളുള്ള ഒരു ചോദ്യമാണിത്‌.ബൈബിളിലെന്താണ്‌ പറയുന്നതെന്ന് ഞാന്‍ വിവരിക്കാം"ചാക്കോമാഷ്‌ തുടര്‍ന്നു"സത്തയേക്കാള്‍ സ്വഭാവത്തെ സൂചിപ്പിക്കുന്ന പദമാണ്‌ മാലാഖ.യാഹ്‌വേയുടെ ദൂതന്‍ എന്ന് മാലാഖമാരെ വിളിക്കാം.യജമാനത്തിയെ ഭയന്ന് മരുഭൂമിയിലേക്ക്‌ ഒളിച്ചോടിയ ഹാഗാറിന്‌ മുന്‍പില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‌(ഉല്‍പ.16:13) ബൈബിളില്‍ മാലാഖയെ ആദ്യം നാം കണുന്നത്‌.തന്റെ ഏകജാതനെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ അബ്രഹാമിനെ തടയുന്ന മാലാഖയെ(ഉല്‍പ:22:10) നാം പിന്നെ കാണുന്നു.""ചില സ്ഥലങ്ങളില്‍ സംഹാരദൂതനായി ബൈബിളില്‍ നാം മലാഖമാരെ കാണുന്നു.ഈജിപ്തുകാരുടെ ആദ്യജാതന്മാരെ വധിച്ച്‌ കടന്ന് പോകുമ്പോഴും(പുറ.12:23)ദാവീദ്‌ ജനസംഖ്യാകണക്കെടുത്തതിന്റെ പേരില്‍ ജനത്തിനുമേല്‍ ശിക്ഷാവിധി നടപ്പിലാക്കുമ്പോഴും(2സാമു.24:16)ജറുസലേമിന്‌ ഉപരോധമേര്‍പ്പെടുത്തിയ അസീറിയന്‍ പാളയത്തിലേക്ക്‌ കടന്നുവന്ന് കൂട്ടക്കൊല നടത്തുമ്പോഴും നാം മാലാഖമാരെ സംഹാരദൂതനായി കാണുന്നു.""ദൈവഹിതം നിറവേറ്റുന്ന ദൈവത്തിന്റെ സേവകരായും മാലഖമാരെ ബൈബിളില്‍ നാം കാണുന്നു.മനുഷ്യന്‌ സംരക്ഷണവും ശിക്ഷണവും നല്‌കാനും മനസുതിരിയാത്തവരെ ശിക്ഷിക്കാനും ദൈവം ദൂതന്മാരെ ഉപയോഗിക്കുന്നതായി കാണാം.നന്മയുടേയും തിന്മയുടേയും ഉപകരണങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെയാണ്‌ ആദ്യമാദ്യം ദൂതന്മാരെക്കുറിച്ചുള്ള ബൈബിളിലെ പ്രതിപാദനം.എന്നാല്‍ കാലക്രമത്തില്‍ ഈ അവ്യക്തത മാറുകയും മാലാഖമാര്‍ നന്മയുടേയും പിശാചുക്കള്‍ തിന്മയുടേയും മാത്രം ഉപകരണങ്ങളാവുകയും ചെയ്യുന്നു.മാലാഖമാര്‍ പല ഗണങ്ങളുണ്ടെന്ന് ബൈബിളില്‍ കാണാം.ഓരോ ഗണത്തിനും വ്യത്യസ്തങ്ങളായ ദൗത്യങ്ങളാണ്‌ ഏല്‌പ്പിക്കപ്പെട്ടിരിക്കുന്നത്‌.അവയില്‍ ഒരു ഗണമാണ്‌സെറാഫുകള്‍""ദൈവത്തെ നിരന്തരം സ്തുതിക്കുന്ന മാലാഖമാരെ സെറഫുകള്‍ എന്ന് വിശേഷിപ്പിക്കുന്നു(ഏശയ്യ.6:1)ആറുചിറകുള്ള ഇവര്‍ മുഖവും പാദവും ചിറകുകൊണ്ട്‌ മൂടുന്നത്‌ ദൈവമഹത്വത്തിന്റെ അടയാളമാണ്‌.അവിടെ നില്‌ക്കാനോ അങ്ങോട്ട്‌ നോക്കാനോ തങ്ങള്‍ യോഗ്യരല്ല എന്ന് ഈ പ്രവൃത്തിയിലൂടെ അവര്‍ സൂചിപ്പിക്കുന്നു.വേറൊരു ഗണമാണ്‌ കെരൂബുകള്‍""ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴിയില്‍ കാവല്‍ നില്‍ക്കുന്നവരായാണ്‌ ഇവര്‍ ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നത്‌.(ഉല്‍പ്പ.3:24)'ഉടമ്പടിയുടെ പേടകത്തിന്റെ കാവല്‍ക്കാരായും(പുറ.25:18)കര്‍ത്താവിന്റെ വാഹനമായും(2സാമു.22:11,സങ്കീ.18:10) ഇവരെ ബൈബിളില്‍ കാണുന്നു. മനുഷ്യന്റേയും കാളയുടേയും കഴുകന്റേയും സിംഹത്തിന്റേയും രൂപങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്‌ കെരൂബിന്റെ രൂപം(എസ.1:5,10:1). മധ്യസ്ഥന്‍ എന്നും കാവല്‍ക്കാരന്‍ എന്നും അര്‍ഥമുള്ള കെരൂബു എന്ന വാക്കില്‍ നിന്നാണ്‌ കെരൂബ്‌ എന്ന പേരുണ്ടായത്‌.കര്‍ത്താവിന്റെ സൈന്യമായും ചില ആളുകള്‍ മാലഖമാരെ കണക്കാക്കുന്നു(മത്താ.26:53,വെളി.19:14)""അപ്പോള്‍ മുഖ്യദൂതന്മാര്‍ എന്ന് വിളിക്കുന്നതാരെയാണ്‌?" ഏലിയാമ്മ ചേടത്തി ചോദിച്ചു.മാഷ്‌ തുടര്‍ന്നു"മാലാഖമാരില്‍ ഏറ്റ്വും പ്രധാനപ്പെട്ടവരെ മുഖ്യദൂതന്മാര്‍ എന്ന് വിളിക്കുന്നു.മുഖ്യദൂതന്മാരുടെ എണ്ണം എത്രയെന്ന് ബൈബിള്‍ പറയുന്നില്ല.മിഖായേല്‍,ഗബ്രിയേല്‍,റഫായേല്‍ എന്നീപേരുകള്‍ ബൈബിളില്‍ കാണാം.'ദൈവത്തെപ്പോലെ ആര്‌?'എന്നഥമുള്ള മി-കാ-ഏല്‍ എന്ന മൂന്ന് ഹീബ്രുവാക്കുകള്‍ ചേര്‍ന്നാണ്‌ മിഖായേല്‍ എന്ന പേരുണ്ടായത്‌.'ശക്തന്‍' എന്നര്‍ഥമുള്ള 'ഗെബര്‍'എന്ന നാമത്തോട്‌ 'ഏല്‍' എന്ന പദം കൂട്ടിചേര്‍ത്തതാണ്‌ ഗബ്രിയേല്‍ എന്ന ഹീബ്രുപദം.'സുഖപ്പെടുത്തുക' എന്നര്‍ഥമുള്ള 'റഫാ അ' എന്ന ക്രിയാധാതുവിനോട്‌ 'ഏല്‍' കൂട്ടിചേര്‍ത്താണ്‌ റാഫേല്‍ എന്ന പേരുണ്ടായത്‌.""ഇപ്പോള്‍ മാലാഖമാര്‍ ആരണെന്നും എന്താണ്‌ അവരുടെ ചുമതല എന്നും മനസിലാക്കിയല്ലോ? ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം"മാഷ്‌ തുടര്‍ന്നു" ക്രൈസ്തവ കലാകാരന്മാര്‍ പ്രത്യേകിച്ചും പാശ്ചാത്യകലാകാരന്മാര്‍ മാലാഖമാരെ ചിറകുള്ള സ്‌ത്രീകളും കുട്ടികളുമായി ചിത്രീകരിച്ചിരിക്കുന്നു.വിശുദ്ധിയുടേയും സൗന്ദര്യത്തിന്റെയും പ്രതീകങ്ങളായി ഈ ചിത്രീകരണത്തെ കാണാം.അതില്‍ കവിഞ്ഞ്‌ മാലാഖമാരുടെ സ്വഭാവത്തേയോ പ്രവര്‍ത്തനശെയിലിയെയോ വിലയിരുത്താന്‍ ഇത്‌ സഹായകമാവില്ല.ബൈബിളിലെ മാലാഖമാര്‍ അതിശക്തരായ ദൈവസേവകരാണ്‌.വേഗതയെ സൂചിപ്പിക്കുന്ന പ്രതീകം മാത്രമാണ്‌ ചിറക്‌.അല്ലാതെ പക്ഷിയുടെ ചിറകും മനുഷ്യന്റെ ശരീരവുമുള്ള ഒരു പ്രത്യേകതരം ജീവികളല്ല മാലാഖമാര്‍.അവര്‍ അശരീരികളാണ്‌.""യേശു മാലാഖമാരെക്കുറിച്ച്‌ നമുക്ക്‌ നല്‌കുന്ന അറിവുകളെക്കുറിച്ചും മാലാഖമാരെക്കുറിച്ച്‌ കത്തോലിക്ക സഭയുടെ നിലപാടിനെക്കുറിച്ചും നാളെ പറയാം"മാഷ്‌ നിറുത്തി.

Monday, October 29, 2007

എന്താണ്‌ അന്ത്യകൂദാശ

"മാഷേ..എന്താമാഷേ ഇത്‌.ഇപ്പോള്‍ ഇതാണല്ലോ ദിവസവും പത്രവാര്‍ത്ത.സത്യത്തില്‍ എന്താണ്‌മാഷേ ഇതിന്റെ അന്തസത്ത?"
റോസാച്ചെടിക്ക്‌ വെള്ളം ഒഴിച്ചുകൊണ്ടിരുന്ന ചാക്കോമാഷ്‌ തല ഉയര്‍ത്തിനോക്കി.കൈയ്യില്‍ അന്നത്തെ ദിനപത്രവും പിടിച്ച്‌ ഏലിയാമ്മചേടത്തി സ്വതസിദ്ധമായ വേവലാതിയോടെ നില്‍ക്കുന്നു.
"എന്താ ചേടത്തി എവിടെയെങ്കിലും വിമാനം തകര്‍ന്നുവീണോ അതോ ഉരുള്‍ പൊട്ടിയോ?ആകെ ബേജാറിലാണല്ലോ?"
"തമാശ കള മാഷേ,എനിക്ക്‌ ഈ അന്ത്യകൂദാശയെക്കുറിച്ച്‌ ഒന്ന് വിവരിച്ച്‌ പറഞ്ഞു തരാമോ?.ഇപ്പോഴാണെങ്കില്‍ അന്ത്യകൂദാശാവിവാദം മാത്രമേ പത്രത്തിലുള്ളു.ഇതും യേശു സ്ഥപിച്ച കൂദാശയല്ലേ?ബൈബിളില്‍ എന്താണ്‌ ഇതിനെക്കുറിച്ച്‌ പറയുന്നത്‌?"
ചാക്കോമാഷ്‌ ചെടിനനച്ചുകൊണ്ടിരുന്ന പൈപ്പ്‌ ഓഫാക്കി.
"ഏതായാലും ചേടത്തി സമാധാനമായി ആ കസേരയില്‍ ഇരിക്ക്‌ ഞാന്‍ ഇപ്പോള്‍ വരാം"
ചാക്കോമാഷ്‌ അകത്തേക്ക്‌ പോയി ഒരു ബൈബിളുമായി മടങ്ങിവന്നു.പിന്നെ പറയാനാരംഭിച്ചു.

"ജീവിതാരംഭം മുതല്‍ ജീവിതാവസാനം വരെ മനുഷ്യജീവിതത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നാണല്ലോ രോഗാവസ്ഥ.അപ്പോഴാണ്‌ മനുഷ്യന്‍ തന്റെ ബലഹീനതയേയും പരിമിതികളേയും കുറിച്ച്‌ ബോധവാനാകുന്നത്‌.ഓരോരോഗവും മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ മനുഷ്യനില്‍ കൊണ്ടുവരുന്നു.ചിലരെ ഇത്‌ നിരാശയിലേക്ക്‌ വഴിനടത്തുന്നു.എന്നാല്‍ ശുഭാപ്തി വിശ്വാസക്കാരായ ചിലര്‍ക്ക്‌ ദൈവത്തെ അന്വേഷിക്കുന്നതിന്‌ രോഗം പ്രേരകമാവുന്നു."
യേശുവിന്‌ മുന്‍പ്‌ രോഗത്തെ ദൈവശിക്ഷയായി ജനങ്ങള്‍ കരുതിയിരുന്നു.പാപങ്ങള്‍ ചെയ്തതുകൊണ്ടാണ്‌ രോഗം വന്നതെന്നും രോഗശമനം പാപമോചനമായും അവര്‍ കരുതിയിരുന്നു.
യേശു രോഗികളോട്‌ കാരുണ്യപൂര്‍വ്വമാണ്‌ ഇടപെട്ടതെന്നുമാത്രമല്ല അവരുടെ ദുരിതങ്ങള്‍ സ്വന്തമാക്കുകകൂടി ചെയ്തു.രോഗം സുഖപ്പെടുത്താന്‍ മാത്രമല്ല, പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും യേശുവിനുണ്ടായിരുന്നു.(മര്‍ക്കോ 2:10) യേശു ഉത്ഥിതനായശേഷം ശിഷ്യന്മാരെ ഈ ചുമതല ഏല്‍പ്പിച്ചു."അവര്‍ രോഗികളുടെമേല്‍ കൈകള്‍വെയ്ക്കും;അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ 16:18) "രോഗികളെ സുഖപ്പെടുത്തുവിന്‍" എന്ന ദൗത്യം യേശുവില്‍നിന്ന് (മത്താ 10:8) സഭ സ്വീകരിച്ചു. അത്‌ എങ്ങനെ വേണമെന്ന് വി.യാക്കോബ്‌ വ്യക്തമാക്കുന്നുണ്ട്‌."നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്‌ഠന്മാരെ വിളിക്കട്ടെ.അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത്‌ അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.വിശ്വാസത്തോടുകൂടിയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും.കര്‍ത്താവ്‌ അവനെ എഴുന്നേല്‍പ്പിക്കും.അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന്‌ മാപ്പ്‌ നല്‍കും."(യാക്കോ 5:14) അപ്പസ്തോലന്മാരുടെ പിന്തുടര്‍ച്ചയായി വന്ന ഈ പാരമ്പര്യം കത്തോലിക്ക സഭ ഒരു കൂദാശയായി ഇന്നും അനുഷ്‌ഠിക്കുന്നു.ഇതാണ്‌ രോഗീലേപനം എന്ന പേരില്‍ അറിയപ്പെടുന്നത്‌."
"അപ്പോള്‍ അന്ത്യകൂദാശയോ"
ഏലിയാമ്മചേടത്തിക്ക്‌ സംശയം അടക്കാനായില്ല
മാഷ്‌ ഉത്തരമായി തുടര്‍ന്നു

"രോഗീലേപനം മരണത്തിനോട്‌ അടുത്തവര്‍ക്ക്‌ മാത്രം നല്‍കുന്ന രീതി കാലക്രമേണ പ്രബലപ്പെട്ടു.അതിനാല്‍ ഇത്‌ അന്ത്യകൂദാശ എന്നും അറിയപ്പെട്ടു.(ഒടുവിലത്തെ ഒപ്രുശുമ)"
"ഗൗരവമുള്ള രോഗത്തിന്റെയോ വാര്‍ധക്യത്തിന്റെയോ കാരണത്താല്‍ പ്രയാസങ്ങളനുഭവിക്കുന്ന ക്രൈസ്തവന്‌ അതിവിശേഷമായ ഒരു കൃപാവരം നല്‍കുക എന്നതാണ്‌ രോഗീലേപനം എന്ന കൂദാശയുടെ ലക്ഷ്യം."

"രോഗീലേപനം മരണനിമിഷത്തില്‍ എത്തിയവര്‍ക്ക്‌ മാത്രമുള്ള ഒരു കൂദാശയല്ല;രോഗത്താലോ പ്രായത്താലോ മരിക്കത്തക്ക സാഹചര്യത്തിലെത്തിയവര്‍ക്ക്‌ ഈ കൂദാശ സ്വീകരിക്കവുന്നതാണ്‌.ഈ ലേപനം സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട്‌ മറ്റൊരു രോഗത്താല്‍ അയാള്‍ വീണ്ടും മരിക്കത്തക്ക സാഹചര്യത്തിലായാല്‍ ഈ കൂദാശ വീണ്ടും സ്വീകരിക്കാം.ഒരേ രോഗത്തില്‍ത്തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമായാല്‍ ഈ കൂദാശ വീണ്ടും സ്വീകരിക്കാം."
"ഇത്‌ കൊടുക്കാന്‍ ആര്‍ക്കോക്കെ അധികാരമുണ്ട്‌?"
ഏലിയാമ്മ ചേടത്തി ചോദിച്ചു
ചാക്കോമാഷ്‌ മറുപടിയായി തുടര്‍ന്നു
"പുരോഹിതന്മാര്‍ക്ക്‌(മെത്രാന്മാരും വൈദികരും) മാത്രമാണ്‌ രോഗീലേപനം നല്‍കാന്‍ അധികാരമുള്ളത്‌.മെത്രാന്‍ ആശീര്‍വദിച്ച തൈലം കൊണ്ടാണ്‌ ലേപനം നടത്തുന്നത്‌.പ്രത്യേക സാഹചര്യത്തില്‍ കാര്‍മ്മികനായ വൈദികനും അത്‌ ആശീര്‍വദിക്കാം.ഈ ലേപനം രോഗിയുടെ നെറ്റിയിലും കൈകളിലും പുരട്ടി "വിശുദ്ധമായ ഈ അഭിഷേകത്തിലൂടെ കര്‍ത്താവ്‌ തന്റെ കാരുണ്യത്തിലും സ്നേഹത്തിലും പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിന്നെ സഹായിക്കട്ടെ.അവിടുന്ന് നിന്നെ പാപത്തില്‍നിന്ന് മോചിപ്പിച്ച്‌ രക്ഷിക്കുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യട്ടെ."എന്ന് കാര്‍മ്മികന്‍ ഒരുപ്രാവശ്യം മാത്രം ചൊല്ലുന്നു."
"ഈ കൂദാശ വീട്ടില്‍ വെച്ചോ ആശുപത്രിയില്‍ വെച്ചോ ദേവാലയത്തില്‍ വെച്ചോ കുര്‍ബാനയുടെ ഇടയില്‍ വെച്ചോ നടത്താം.സാഹചര്യം അനുകൂലമായിരുന്നാല്‍ ഈ കൂദാശക്കുമുന്‍പ്‌ കുമ്പസാരവും ഇതിനു ശേഷം ദിവ്യകാരുണ്യ സ്വീകരണവും നടത്താം."
"ഇനി ഈ കൂദാശ സ്വീകരിച്ചാലുണ്ടാവുന്ന
ഫലങ്ങളെ ക്കുറിച്ച്‌ പറയാം"
ചാക്കോമാഷ്‌ തുടര്‍ന്നു.
"രോഗിയെ, രോഗിയുടെതന്നെയും സഭമുഴുവന്റേയും പ്രയോജനത്തിനായി ക്രിസ്തുവിന്റെ പീഡാസഹനത്തോട്‌ ഐക്യപ്പെടുത്തുന്നു.രോഗത്തിന്റേയോ വാര്‍ദ്ധക്യത്തിന്റെയോ സഹനങ്ങളെ ക്രൈസ്തവമായ രീതിയില്‍ നേരിടുവാനുള്ള ബലപ്പെടുത്തലും സമാധാനവും ധീരതയും ഈ കൂദാശയിലൂടെ ലഭിക്കുന്നു.രോഗിക്ക്‌ കുമ്പസാരത്തിലൂടെ പാപമോചനം നേടാന്‍ സാധിച്ചിട്ടില്ല എങ്കില്‍ പാപങ്ങളുടെ മോചനവും രോഗീലേപനത്തിലൂടെ ലഭിക്കുന്നു.രോഗിയുടെ ആത്മരക്ഷക്കുതകുന്നപക്ഷം ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുന്നു.നിത്യജീവനിലേക്ക്‌ കടന്നുപോകുന്നതിനുള്ള ഒരുക്കമാണ്‌ രോഗീലേപനം"
ചാക്കോമാഷ്‌ പറഞ്ഞ്‌ നിറുത്തി.

Monday, October 22, 2007

കത്തോലിക്കാ ബൈബിളിന്റെ വ്യത്യാസം

ഇന്ന് ഒരു പുതിയ ചോദ്യവുമായാണ്‌ രാഘവന്‍ നായര്‍ വന്നത്‌
"അല്ല മാഷേ,.എന്താ ഈ കാനോനികഗ്രന്ഥങ്ങള്‍?.കത്തോലിക്കരുടെ ബൈബിളും മറ്റ്‌ ക്രിസ്തീയ വിഭാഗത്തിലുള്ളവരുടെ ബൈബിളും തമ്മില്‍ വ്യത്യാസമുണ്ടോ?"
"പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്‌ ഇത്‌. ആദ്യം ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം"

"ദൈവദത്തമായ പ്രബോധനാധികാരം ഉപയോഗിച്ച്‌ വിശ്വാസികളുടെ സമൂഹത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ പ്രാമാണികമായി അംഗീകരിക്കുന്ന ഗ്രന്ഥത്തെ കാനോനിക ഗ്രന്ഥമെന്ന്‌ വിളിക്കുന്നു.'മാനദണ്‌ഡം' എന്നാണ്‌ കാനന്‍ എന്ന വാക്കിനര്‍ത്ഥം.ക്രി.വ. 80 -100-ല്‍ നടന്ന യാമ്‌നിയ സമ്മേളനത്തില്‍ വെച്ചാണ്‌ യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനിക ഗ്രന്ഥങ്ങള്‍ നിര്‍ണയിച്ചത്‌."
ചാക്കോമഷ്‌ തുടര്‍ന്നു
"ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം: യാമ്‌നിയ സമ്മേളനത്തില്‍ വെച്ചാണ്‌ യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനിക ഗ്രന്ഥങ്ങള്‍ നിര്‍ണയിച്ചത്‌ എന്ന് പറഞ്ഞല്ലൊ?അന്ന് ഹെബ്രായ ഭാഷയിലുണ്ടായിരുന്ന ബൈബിള്‍ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു.ഗ്രീക്ക്‌ ഭാഷയിലുള്ളതും യേശുവിന്റെ സംസാരഭാഷയായ അരമായഭാഷയിലുള്ളതും പല യഹൂദസമൂഹങ്ങളും ബൈബിളിന്റെ ഭാഗമായി സ്വീകരിച്ചിരുന്നതുമായ മറ്റുഗ്രന്ഥങ്ങളും അവര്‍ അപ്രമാണികമായി തള്ളി.കത്തോലിക്കര്‍ ഒഴികയുള്ള ക്രൈസ്തവ സമൂഹങ്ങള്‍ യഹൂദനിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.അതാണ്‌ താന്‍ പറഞ്ഞ വ്യത്യാസത്തിന്‌ കാരണം"
"ഏതൊക്കെയാണാ പുസ്തകങ്ങള്‍?"
രാഘവന്‍ നായരുടെ അടുത്ത ചോദ്യം
മാഷ്‌ വിശദ്ധീകരിക്കാന്‍ തുടങ്ങി
"യഹൂദരുടെ കാനോനിക ഗ്രന്ഥങ്ങള്‍ക്ക്‌ പുറമേ'ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍ എന്ന് അറിയപ്പെടുന്ന തോബിത്‌,യൂദിത്ത്‌,ജ്ഞാനം,പ്രഭാഷകന്‍,ബാറൂക്ക്‌,1,2 മക്കബായര്‍,ദാനിയേലിന്റെ 3,24-90;13-14 ഭാഗങ്ങള്‍,എസ്തേര്‍ 11-16 എന്നിവകൂടി പ്രമാണികമാക്കി ത്രെന്തോസ്‌ സുനഹദോസ്‌ തീര്‍പ്പ്‌ കല്‍പ്പിച്ചു.അങ്ങനെ പഴയനിയമത്തില്‍ നാല്‍പത്തിയഞ്ചും പുതിയനിയമത്തില്‍ ഇരുപത്തിയേഴും ഗ്രന്ഥങ്ങള്‍ കാനോനികമായി കത്തോലിക്കാസഭ അംഗീകരിച്ചു."
"അപ്പോള്‍ എഴുപത്തിരണ്ടല്ലേ ആയുള്ളു.ഒന്നോ?"
രാഘവന്‍ നായരുടെ ചോദ്യം പെട്ടന്നായിരുന്നു
"ജറമിയായുടെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ ഒരു വ്യത്യസ്തഗ്രന്ഥമായി എണ്ണപ്പെട്ടു.അങ്ങനെ ബൈബിളില്‍ മൊത്തം എഴുപത്തിമൂന്ന് ഗ്രന്ഥങ്ങള്‍ ഉണ്ട്‌."
ചാക്കോമാഷ്‌ പറഞ്ഞു നിറുത്തി.

Thursday, October 18, 2007

ബൈബിളിന്‌ ആ പേര്‌ വന്നത്‌

വൈകുന്നേരങ്ങളിലുള്ള പതിവ്‌ നടത്തം
രാഘവന്‍നായരും ചാക്കോമാഷും കഴിയുന്നെടുത്തോളം ഒഴിവാകാറില്ല.തങ്ങളുടെ ആരോഗ്യത്തിന്റെ
രഹസ്യമതാണെന്ന് അവര്‍ പലപ്പോഴും പറയാറുണ്ട്‌.ആ നടത്തത്തില്‍ അവര്‍ക്ക്‌ ചര്‍ച്ച
ചെയ്യാന്‍ പലവിഷയങ്ങളും ഉണ്ടാവാറുണ്ട്‌.ഇന്ന് പുതിയ ഒരു ചോദ്യവുമായാണ്‌
രാഘവന്‍നായര്‍ എത്തിയത്‌.


"മാഷേ, ബൈബിളിന്‌ ആ പേരു വരാനുള്ള
കാര്യമെന്താ?" രാഘവന്‍ നായര്‍ ചോദിച്ചു
"നല്ല ചോദ്യം;അതിനുമുന്‍പ്‌ തന്നോട്‌
ഞാന്‍ ഒന്ന് ചോദിക്കട്ടെ;ഇന്ന് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഗ്രന്‌ഥം ഏതാണെന്ന്
പറയാമോ?"
"പിന്നെന്താ,ബൈബിളല്ലേ?മാത്രമല്ല,ആദ്യമായി അച്ചടിച്ചതും ഏറ്റവും
കൂടുതല്‍ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടഗ്രന്ഥവും ബൈബിള്‍ തന്നെ" രാഘവന്‍
പറഞ്ഞു.
"ശരിതന്നെ,ഒരു മതഗ്രന്ഥമെന്നതിലുപരി മനുഷ്യന്റെ രക്ഷക്കായി ദൈവം നല്‍കിയ
വചനങ്ങളുടെ സമാഹാരമാണ്‌ ബൈബിള്‍"
ചാക്കോമാഷ്‌ തുടര്‍ന്നു.
"ബൈബിളിനെ രണ്ടായി
തരം തിരിച്ചിരിക്കുന്നു.ഒന്ന്- പഴയനിയമം,രണ്ട്‌- പുതിയനിയമം.ദൈവപുത്രനായ യേശുവിന്റെ
ജനനത്തിനുമുന്‍പുള്ള കാര്യങ്ങള്‍ പഴയനിയമത്തിലും യേശുവിന്റെ ജനനവും
അതിനുശേഷവുമുള്ളവ പുതിയനിയമത്തിലും വിവരിക്കുന്നു.ബൈബിള്‍ 73 ഗ്രന്ഥങ്ങളുടെ ഒരു
സമാഹാരമാണ്‌.പഴയനിയമത്തില്‍ 46 പുസ്തകങ്ങളും പുതിയനിയമത്തില്‍ 27 പുസ്തകങ്ങളും
ഉണ്ട്‌"
"ബി.സി.1250 മുതല്‍ ബി.സി 50 വരെയാണ്‌ പഴയനിയമ രചനാകാലം.പുതിയനിയമ
ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്‌ എ.ഡി 50-നും 140-നും മധ്യേയാണ്‌.ബൈബിളിലെ ദൈവവചനം
എഴുതപ്പെടുന്നതിനും മുന്‍പ്‌ വായ്‌മൊഴിയായിട്ടാണ്‌ നിലനിന്നിരുന്നത്‌.പിന്നെ
ലിഖിതരൂപത്തിലുമായി.അന്ന് ബൈബിള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്‌ കടലാസിന്റെ
ആദ്യകാലരൂപമായിരുന്ന പപ്പീറസിലോ തുകലിലോ ആയിരുന്നു.പപ്പീറസ്‌ എന്ന ചെടിയുടെ തണ്ട്‌
ചതച്ച്‌ രൂപപ്പെടുത്തിയെടുക്കുന്നതായിരുന്നു പപ്പീറസ്‌ എന്ന് അറിയപ്പെട്ടിരുന്ന
കടലാസ്‌.ഇങ്ങനെ പല പപ്പീറസുകളോ തുകല്‍ കഷണങ്ങളോ തുന്നിചേര്‍ത്ത്‌ ചുരുളുകളാക്കി
ആയിരുന്നു അന്ന് പുസ്തകങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്‌."
"ആ... ശരിയാ.. പണ്ട്‌
ഞാനും ഇത്‌ എവിടയോ വായിച്ചിട്ടുണ്ട്‌.ങാ,,പിന്നെ..?"
രാഘവന്‍ നായര്‍
ആകാംക്ഷയോടെ ചോദിച്ചു.
ചാക്കോമാഷ്‌ തുടര്‍ന്നു.
"രണ്ടോ അതിലധികമോ പപ്പീറസ്‌
താളുകള്‍ ഒന്നിച്ച്‌ നടുവിലൂടെ തയ്ച്ച്‌ ചേര്‍ക്കുന്ന രൂപം പിന്നീട്‌ നിലവില്‍
വന്നു. ചുരുളുകളേക്കാള്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യാവുന്ന ഇതിന്‌
കോഡെക്സ്‌(CODEX) എന്നാണ്‌ വിളിച്ചിരുന്നത്‌"
"ഇങ്ങനെ പപ്പീറസ്‌ താളുകളില്‍
എഴുതി സൂക്ഷിക്കുന്ന ഒരു ഗ്രന്ഥത്തെയാണ്‌ ഗ്രീക്കുഭാഷയില്‍ ബിബ്ലോസ്‌ (BIBLOS)എന്ന്
വിളിച്ചുതുടങ്ങിയത്‌.പില്‍ക്കാലത്ത്‌ ഗ്രീക്കുഭാഷയില്‍ ഏതുപുസ്തകത്തേയും
ബിബ്ലിയോണ്‍ എന്നുവിളിക്കാന്‍ തുടങ്ങി.ഇതിന്റെ ബഹുവചന രൂപമായ ബിബ്ലിയ (BIBLIA) എന്ന
പദത്തില്‍നിന്നാണ്‌ ബൈബിള്‍ എന്ന പേര്‌ ആധുനിക ഭാഷയിലുണ്ടായത്‌.ഇന്നു 'ബൈബിള്‍'
എന്നപേര്‌ ബൈബിളിനെ സൂചിപ്പിക്കാന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളു."
ചാക്കോമാഷ്‌
പറഞ്ഞുനിറുത്തി.


സൂര്യന്‍ മെല്ലെ വിടവാങ്ങാനൊരുങ്ങി.ഇരുള്‍ തന്റെ ശക്തി
തെളിയിക്കാന്‍ തുടങ്ങി.ചാക്കോമാഷും രാഘവന്‍ നായരും മെല്ലെ തിരിച്ചുനടന്നു.




Monday, October 15, 2007

മറിയം യേശുവിന്റെ അമ്മ

നിത്യ വിശുദ്ധയാം കന്യാമറിയമെ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടേ...
നന്മ
നിറഞ്ഞ നിന്‍.............
റേഡിയോയില്‍ നിന്ന് ഉയരുന്ന ഭക്തിഗാനത്തില്‍ ലയിച്ച്‌
സ്വയം മറന്ന് ഇരിക്കുകയാണ്‌ ചാക്കോമാഷ്‌.അപൂര്‍വ്വമായേ ഇത്തരം പഴയ ഗാനങ്ങള്‍
റേഡിയോയില്‍ വരാറുള്ളു.മനസിനെ സ്വര്‍ഗ്ഗീയ ആനന്ദത്തില്‍ കൊണ്ടുചെന്നെത്തിക്കുന്ന
ഇത്തരം വരികള്‍ പഴയ ഭക്തിഗാനങ്ങളിലേയുള്ളു,മറിയത്തെ പ്രകീര്‍ത്തിക്കുന്ന ഗാനത്തില്‍
ലയിച്ച മാഷിന്റെ മനസ്സ്‌ ഭക്തിസാന്ദ്രമായി.
നാട്ടിലെ ഏതാവശ്യത്തിനും
ആശ്രയിക്കാവുന്ന മനുഷ്യന്‍,കറകളഞ്ഞ മനുഷ്യസ്നേഹി,നീണ്ടകാലത്തെ
അദ്ധാപനപുണ്യംകൈമുതലായുള്ള ആള്‍,വലിയ ശിഷ്യസമ്പത്തില്‍
അനുഗ്രഹിക്കപ്പെട്ടവന്‍,ഇപ്പോള്‍ മതബോധന രംഗത്ത്‌ സജീവമായി
പ്രവര്‍ത്തിക്കുന്നു,ചാക്കോമഷിന്റെ വിശേഷണങ്ങള്‍ നീണ്ടുപോകുന്നു.
മ്മ് മ്മ് ...
ഒരു മുരടനക്കം കേട്ട്‌ ചാക്കോമാഷ്‌ മുറ്റത്തേക്ക്‌ നോക്കി-ഏലിയാമ്മ ചേടത്തി.മുഖം
കണ്ടാലേ അറിയാം എന്തോ ധര്‍മ്മസങ്കടത്തിലാണ്‌ ആള്‍.ശുദ്ധഗതിക്കാരിയായ ഏലിയാമ്മ
ചേടത്തി ആ നാട്ടിലെ എല്ലാവര്‍ക്കും ഇഷ്ടകഥാപാത്രമാണ്‌.പണ്ട്‌ ഭര്‍ത്താവായ
കറിയാച്ചന്റെ കൂടെ ഈ നാട്ടിലെത്തിയതും കാടിനോടും കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും
പോരാടി കഷ്ടപ്പെട്ടതുമെല്ലാം പറയാന്‍ ഏലിയാമ്മചേടത്തിക്ക്‌ ആവേശമാണ്‌.കറിയാച്ചന്‍
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മരിച്ചെങ്കിലും ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍
ഇന്നും ഏലിയമ്മചേടത്തി അഭിമാനം കൊള്ളും.
"എന്താ ചേടത്തീ...പശുവോ മറ്റോ
കയറഴിഞ്ഞു പോയോ?..വലിയ സങ്കടത്തിലാണല്ലോ..?"
ചാക്കോചേട്ടന്‍ പകുതികാര്യമായും
പകുതി തമാശയായും ചോദിച്ചു.
"അല്ല മാഷേ ഞാന്‍ കേട്ടത്‌ സത്യമാണോ?" ഏലിയാമ്മ
ചേടത്തി തുടക്കമിട്ടു.
"അതിന്‌ ചേടത്തി എന്താ കേട്ടതെന്നു
പറഞ്ഞില്ലല്ലോ..?"
"എന്തുപറയാനാ,ഇത്‌ അറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക്‌ ഒരു
സമാധാനവുമില്ല;ഇത്രയും നാള്‍ വിശ്വസിച്ചിരുന്നതൊക്കെ
തെറ്റാണെന്നുവന്നാല്‍...."
"ഓ..പ്രശനം വിശ്വാസത്തിനേറ്റ
തിരിച്ചടിയാണ്‌.പരിഹരിക്കാന്‍ പറ്റുന്ന പ്രശനംതന്നെ.ചേടത്തി കാര്യം പറ"
മാഷ്‌
കസേരയില്‍ ഒന്ന് ഇളകിരുന്നു.ഏലിയാമ്മ ചേടത്തി ഉമ്മറത്ത്‌
നിലത്തും.ഏലിയാമ്മചേടത്തിയുടെ സ്ഥിരം ഇരിപ്പിടമാണത്‌.
"മഷേ,മറിയം യേശുവിന്റെ
അമ്മയല്ലെ?"
മരിയന്‍ ഭക്തിക്കരിയായ ഏലിയാമ്മ ചേടത്തി കരയുന്നതുപോലെയാണ്‌ ഇത്‌
ചോദിച്ചത്‌.
"ഇന്നലെവരെ ദിവസം രണ്ട്‌ നേരവും ജപമാല ചൊല്ലുന്ന ചേടത്തിക്ക്‌
ഇതെന്താ ഒരു പുതിയ ബോധോദയം?"
ചേടത്തി സംഭവം വിവരിക്കാന്‍ ഒരുങ്ങി.
പെട്ടന്ന്
മുറ്റത്ത്‌ ഒരുകാല്‍പെരുമാറ്റം.
"അല്ലാ..! ഇതാര്‌ രഘവനോ കയറിവാ..."
ആഗതനെ
നോക്കി മാഷ്‌ പറഞ്ഞു.
"നിങ്ങള്‍ രണ്ടുപേരും ഒത്തുചേര്‍ന്നാല്‍ എന്തെങ്കിലും
കാര്യമായ ചര്‍ച്ചയുണ്ടാവും എന്നറിയാവുന്നതുകോണ്ട്‌ വന്നതാ.."
"നന്നായി
സ്വാഗതം"
മാഷ്‌ സന്തോഷത്തോടെ രാഘവനെ ക്ഷണിച്ചു.
രാഘവന്‍-ചാക്കോമാഷിനേപ്പോലെ
ജീവിതസായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്ന ആള്‍,നീണ്ടകാലം പട്ടാളക്കാരനായി രാജ്യത്തെ
സേവിച്ച ശേഷം ഇപ്പോള്‍ അത്യാവശ്യം പോതുപ്രവര്‍ത്തനങ്ങളോക്കെയായി
ജീവിക്കുന്നു.ജനസമ്മതന്‍,തന്റെ മതത്തെക്കുറിച്ച്‌ പഠിക്കുകയും അതനുസ്സരിച്ച്‌
ജീവിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ആള്‍,ഇനിയും യുവത്വം
വിട്ടുമാറാത്ത മനസും വാര്‍ധ്യക്യത്തിനു പിടികൊടുക്കാത്ത ശരീരവും.
"എന്താ
ഉണ്ടായത്‌?"
മാഷ്‌ ഏലിയാമ്മ ചേടത്തിയുടെ നേരെ തിരിഞ്ഞു.
"രാവിലെ മത്തായി
ഉപദേശി വീട്ടില്‍ വന്നു.ഭിത്തിയില്‍ ഫ്രെയിം ചെയ്ത്‌ വെച്ചിരിക്കുന്ന മറിയത്തിന്റെ
ഫോട്ടോകണ്ട്‌ ഉപദേശി പറയുവാ..മേരി യേശുവിന്റെ
അമ്മയല്ലന്ന്"
"അതെന്താ..."
രഘവന്‍ നായര്‍ ഇടക്കുകയറി
"ദൈവപുത്രനായ
യേശുവിന്‌ ഭൂമിയിലേക്ക്‌ വരാന്‍ ഒരു ചാലകം;അതിലുപരി മറിയത്തിന്‌ അവിടെ
പ്രസക്തിയില്ലപോലും,കോഴികുഞ്ഞുണ്ടായിക്കാഴിഞ്ഞാല്‍ മുട്ടത്തോടിന്‌ ഒരു
പ്രസക്തിയുമില്ലാത്തതുപോലെ"
"മുട്ടത്തോടു പോലെയാണോ പ്രസവിച്ച
അമ്മ?.."
രാഘവന്‍ നായര്‍ക്ക്‌ ദേഷ്യം വന്നു.
"ഇതാണോ കാര്യം? സാരമില്ല ഞാന്‍
പറഞ്ഞുതരാം.ബൈബിള്‍ ഒന്ന് എടുക്കട്ടെ"
ചാക്കോമാഷ്‌ അകത്തേക്കുപോയി പെട്ടന്ന്
ബൈബിളുമായി മടങ്ങി വന്നു.
"ആദ്യമായി ചോദിക്കട്ടേ..പരിശുദ്ധാത്മാവില്‍
ചേടത്തിക്ക്‌ വിശ്വാസമുണ്ടോ?"
"അതെന്തു ചോദ്യമാ മാഷെ;പിന്നെ
ഇല്ലതിരിക്കുമോ?
ദൈവത്തിന്റെതന്നെ ഭാഗമായ പരിശുദ്ധാത്മാവ്‌ കള്ളം
പറയുകയുമില്ലല്ലോ?"
ചാക്കോമാഷ്‌ വീണ്ടും ചോദിച്ചു
"ഒരിക്കലുമില്ല.."
ഏലിയാമ്മചേടത്തിയുടെ മറുപടി പെട്ടന്നായിരുന്നു.
"എങ്കില്‍ ലൂക്കായുടെ സുവിശേഷം
ഒന്നാം അധ്യായം 41 മുതല്‍ 45 വരെ വാക്യങ്ങള്‍ ഒന്നു
വായിച്ചേ.."(ലൂക്ക:1:41-45)
ചാക്കോമാഷ്‌ ബൈബിള്‍ ഏലിയാമ്മചേടത്തിയുടെ നേരേ
നീട്ടി.
ഭക്തിപൂര്‍വ്വം ബൈബിള്‍ വങ്ങിയ ഏലിയാമ്മ ചേടത്തി വായിക്കന്‍
ആരംഭിച്ചു.
"മറിയത്തിന്റെ അഭിവാദാനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു
കുതിച്ച്‌ ചാടി.എലിസബത്ത്‌ പരിശുദ്ധാത്മാവ്‌ നിറഞ്ഞവളായി.അവള്‍ ഉദ്‌ഘോഷിച്ചു:നീ
സ്ത്രീകളില്‍ അനുഗ്രഹീതയാണ്‌.നിന്റെ ഉദരഫലവും അനുഗ്രഹീതം.എന്റെ കര്‍ത്താവിന്റെ അമ്മ
എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെനിന്ന്?ഇതാ നിന്റെ അഭിവാദന സ്വരം
എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചു
ചാടി.കര്‍ത്താവ്‌ അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍
ഭാഗ്യവതി"
മതിയെന്ന് മാഷ്‌ കൈകൊണ്ട്‌ ആഗ്യം കാണിച്ചു.ഏലിയാമ്മചേടത്തി ബൈബിള്‍
അടച്ച്‌ ചുംബിച്ചശേഷം ചാക്കോമാഷിന്‌ കൈമാറി.
മാഷ്‌ വിശദീകരിച്ചു
"തന്റെ
ചാര്‍ച്ചക്കരിയായിരുന്ന എലിസബത്തിനെ പരിചരിക്കാന്‍ മേരി ചെല്ലുന്നു.ഗര്‍ഭിണിയായ
എലിസബത്ത്‌ മറിയത്തെ ദൂരെനിന്ന് കാണുമ്പോഴേ പരിശുദ്ധാത്മാവിനാല്‍
നിറയുന്നു.എലിസബത്തിന്റെ ഉദരത്തിലുള്ള ശിശു സന്തോഷംകോണ്ട്‌
കുതിക്കുന്നു.പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്തില്‍ നിന്ന് സംസാരിക്കുന്നത്‌
പരിശുദ്ധാത്മാവാണ്‌ 'എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്ത്‌
വരാനുള്ള....'പരിശുദ്ധാത്മാവ്‌ തന്നെ മറിയത്തെ യേശുവിന്റെ അമ്മയായി സാക്ഷ്യം
നല്‍കുന്നു..."
മാഷ്‌ ഇത്‌ പറഞ്ഞ്‌ പൂര്‍ത്തിയാക്കുന്നതിനുമുന്‍പേ
ഏലിയാമ്മചേടത്തി സന്തോഷത്താല്‍ ചാടിയെഴുനേറ്റു.
"എന്റെ മാഷെ,മാഷെന്റെകണ്ണു
തുറപ്പിച്ചു..അമ്മേ മറിയമേ ..."
ഏലിയമ്മചേടത്തിയുടെ മനസ്‌
ഭക്തിസാന്ദ്രമായി.
മാഷ്‌ രഘവന്‍നായരോടായി പറഞ്ഞു.
"രാഘവാ...ഇനിയും
ഏലിയാമ്മചേടത്തിക്ക്‌ മനസിലായില്ലെങ്കില്‍ താന്‍ തന്റെ ഭാഷയില്‍ ഒന്ന്
വിവരിക്ക്‌"

"കോ ഭവാനിതിതം പ്രാഹ
സഹോവാചമുദാന്വിത:
ഈശ പുത്രം ച മാം
വിദ്ധി
കുമാരീ ഗര്‍ഭസംഭവം..
അഹം ഈശാമസീഹ നാമ:"

ഒന്നും മനസിലാകാതെ
ഏലിയാമ്മ ചേടത്തി രാഘവന്‍ നായരുടെ മുഖത്തേക്കു നോക്കി.രാഘവന്‍ നായര്‍
തുടര്‍ന്നു
"പേടിക്കേണ്ട ഇത്‌ ഭവിഷ്യമഹാപുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം തൃതീയ
ഖണ്ഡം,രണ്ടാം അധ്യായം ശ്ലോകം-23 ആണ്‌ കാര്യമിതാണ്‌-ശകമഹാരാജാവ്‌ ചോദിച്ചു"അങ്ങ്‌
ആരാണ്‌?"സന്തോഷത്തോടെ ആ പുരുഷന്‍ പറഞ്ഞു "ഞാന്‍ ദൈവപുത്രനാണെന്നറിഞ്ഞാലും.ഒരു
കന്യകയുടെ ഗര്‍ഭത്തില്‍ ജനിച്ചവനുമാണ്‌.ഈശാമസീഹന്‍ എന്നാണ്‌ എന്റെ പ്രസിദ്ധമായ
നാമദേയം"

രാഘവന്‍ നായര്‍ ഇത്‌ പറഞ്ഞ്‌ നിറുത്തിയതും ഏലിയാമ്മ ചേടത്തിയുടെ
കണ്ണുകള്‍ നിറഞ്ഞിരുന്നു.അവര്‍ മനസില്‍ ചൊല്ലി "നന്മ നിറഞ്ഞ മറിയമെ ...."