Wednesday, November 28, 2007

ക്രിസ്തുമസ്‌


ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25 യേശുവിന്റെ ജനനതിരുനാളായി(ക്രിസ്തുമസ്‌) ആചരിക്കാറുണ്ട്‌.എന്നാല്‍ യേശു ജനിച്ചത്‌ ഡിസംബര്‍ 25-നാണെന്നതിന്‌ ഒരു തെളിവുമില്ല.സഭ അങ്ങനെയൊട്ട്‌ പഠിപ്പിക്കുന്നുമില്ല.പേര്‍ഷ്യക്കാരുടെ ഇടയില്‍ നിലവിലിരുന്ന ഒരു ആചാരമായിരുന്നു ഇത്‌.ഭൂമധ്യരേഖക്ക്‌ വടക്കു വസിക്കുന്നവര്‍ക്ക്‌ ഡിസംബര്‍ 21-ാ‍ം തിയതിയാണ്‌ ഏറ്റവും ദീര്‍ഘമായ രാത്രി.അതിനുശേഷം രാത്രിയുടെ ദൈര്‍ഘ്യം കുറയുകയും പകലിന്റേത്‌ കൂടുകയും ചെയ്യുന്നു.ഈ നിരീക്ഷണം മതപരമായ ഒരു വ്യാഖ്യാനത്തിനു വഴിതെളിച്ചു.അന്ധകാര ശക്തികളോടുള്ള പോരാട്ടത്തില്‍ മരിച്ച്‌ പാതാളത്തിലായ സൂര്യദേവന്‍ വിജയം പ്രാപിച്ച്‌ മടങ്ങി വരുന്നതായി ഇതിനെ അവര്‍ വ്യാഖ്യാനിച്ചു.അങ്ങനെ ഡിസംബര്‍ 25 സൂര്യന്റെ പുനര്‍ജന്മദിനമായി ആഘോഷിക്കപ്പെട്ടു.പടയാളികള്‍ വഴി റോമിലെത്തിയ ഈ ആചാരം പില്‌ക്കാലത്ത്‌ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി തീര്‍ന്നപ്പോള്‍ പുനര്‍വ്യാഖ്യാനത്തിന്‌ വിധേയമായി;ലോകത്തിന്റെ പ്രകാശമായ യേശുവിന്റെ ജന്മദിനമായി ആചരിക്കപ്പെടാന്‍ തുടങ്ങി.

Thursday, November 15, 2007

മതം

വണങ്ങുക, വിശ്വസിക്കുക,വിചാരിക്കുക തുടങ്ങിയ അര്‍ത്ഥമുള്ള 'മന്‌' എന്ന ധാതുവില്‍ നിന്നാണ്‌ 'മതം'എന്ന വാക്ക്‌ രൂപം പ്രാപിച്ചത്‌.ഇംഗ്ലീഷില്‍ 'റിലിജന്‍'(Religion)എന്ന പദം ലത്തീന്‍ ഭാഷയിലെ 'റിലിജിയോ' എന്ന വാക്കില്‍ നിന്നാണ്‌ ഉണ്ടായത്‌.ഈ വാക്കിന്റെ ജനനത്തെക്കുറിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌.ഓര്‍മ്മിക്കുക,വിചാരിക്കുക,ശേഖരിക്കുക തുടങ്ങിയ അര്‍ത്ഥമുള്ള Relegere എന്ന ധാതുവില്‍ നിന്നണെന്നും;ബന്ധിപ്പിക്കുക,യോജിപ്പിക്കുക എന്നര്‍ത്ഥമുള്ള Religareഎന്ന ധാതുവില്‍ നിന്നാണെന്നും പറയപ്പെടുന്നു.ഏതു രീതിയിലായാലും പദം സൂചിപ്പിക്കുന്നതെന്താണെന്ന കാര്യത്തില്‍ പൊതുവേ ആര്‍ക്കും വിയോജിപ്പില്ല.ഗ്രീക്ക്‌ ചിന്തകന്മാരായ സോക്രട്ടീസ്‌,പ്ലേറ്റോ,അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ 'ദേവന്മാരോട്‌ മനുഷ്യന്‍ കാണിക്കുന്ന വണക്കത്തെ' മതം എന്ന് വിളിക്കുമ്പോള്‍ 'മനുഷ്യന്‌ ദൈവത്തോടുള്ള ബന്ധം' എന്നാണ്‌ പ്രഗത്ഭമതികളായ അഗസ്റ്റിനും അക്വീനാസും മതത്തിനു നല്‍കുന്ന അര്‍ത്ഥം.മതത്തെ രണ്ടുതരത്തില്‍ നിര്‍വചിക്കാം.1.മനുഷ്യനെ ദൈവവുമായി ബന്ധിക്കുന്ന കണ്ണിയാണ്‌ മതം 2.ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍നിന്ന് ഉരുത്തിരിയുന്ന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണമാണ്‌ മതം.ദൈവം,മനുഷ്യന്‍,ആശ്രയബോധം ഇവയാണ്‌ മതത്തിന്റെ പ്രധാന ഘടകങ്ങള്‍.യഹോവ,ഈശ്വരന്‍,അള്ളാഹു എന്നിങ്ങനെ ഏതു പേരില്‍ വിളിച്ചാലും ദൈവം ഒന്നേ ഉള്ളു.ആ വിളി ഏക ദൈവത്തില്‍ മാത്രമേ എത്തിചേരുകയുള്ളു.മതം,ജാതി,വര്‍ണ്ണം,ദേശം തുടങ്ങിയവക്കൊക്കെ വ്യത്യാസം ഉണ്ടാവാമെങ്കിലും മനുഷ്യനും മനുഷ്യനും തമ്മില്‍ വ്യത്യാസം ഒന്നുമില്ല.ഏതു മതമായാലും അനുശാസിക്കുന്നത്‌ ഒന്നുമാത്രം-"തിന്മ ചെയ്യരുത്‌;നന്മചെയ്യുക".വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുന്ന ഭക്തന്‌ മക്കയിലായാലും ശബരിമലയിലായാലുംജറുസലേമിലോ,ഫാത്തിമായിലോ ആയാലും ദൈവം ഉത്തരമരുളും.ഉദാഹരണത്തിന്‌ തിരുവനന്തപുരത്ത്‌ എത്തിചേരാന്‍ എത്ര വഴികളാണുള്ളത്‌;ഇതില്‍ ഏതു വഴിവേണമെങ്കിലും തിരഞ്ഞെടുത്ത്‌ തിരുവനന്തപുരത്ത്‌ എത്തിചേരണമെന്നുള്ള ലക്ഷ്യത്തോടെ റോഡ്‌ നിയമങ്ങളനുസരിച്ച്‌ നീങ്ങുന്ന ഏതൊരാളും തിരുവനന്തപുരത്ത്‌ എത്തിചേരും.അതുപോലെ ദൈവത്തിലെത്തിചേരണമെന്ന് ആഗ്രഹിക്കുന്ന ആള്‍ ഏത്‌ മതം തിരഞ്ഞെടുത്താലും ദൈവത്തിലെത്തിചേരും.ഓരോ മതവിശ്വാസിയും തന്റെ മതമാണ്‌ സത്യമതം എന്ന് വിശ്വസിക്കുന്നു.പൊതുവേ ഏതു മതവിശ്വാസത്തില്‍പ്പെട്ട മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നുവോ ആ മതമാണ്‌ സധാരണ നാം തിരഞ്ഞെടുക്കുന്നത്‌.എല്ലാമതങ്ങളേയും പഠിച്ച്‌ സ്വന്തം ബോധ്യത്തില്‍ തീരുമാനമെടുക്കുന്നവരും ഉണ്ട്‌.എന്തായാലും മനുഷ്യന്‍ അവനവന്റെ മതത്തില്‍ പ്രാബല്യത്തിലിരിക്കുന്ന നിയമങ്ങളനുസരിക്കാന്‍ ബാധ്യസ്ഥനാണ്‌.കുറ്റബോധത്തിന്‌ ഇടം കൊടുക്കാതെ ജീവിക്കുക.ഇതാണ്‌ പരമപ്രധാനം.

Tuesday, November 6, 2007

മാലാഖമാര്‍(1)

"മാഷേ മാലാഖമാര്‍ ആരാണ്‌?എന്താണ്‌ അവരുടെ ചുമതല? സ്‌ത്രീകളൂടേയും കുട്ടികളുടേയും രൂപത്തിലാണല്ലോ നാം മാലഖമാരുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്‌. എന്താണ്‌ അവരുടെ രൂപം?" ഇന്ന് വളരെ വ്യത്യസ്തമായ ഒരു ചോദ്യവുമായാണ്‌ ഏലിയാമ്മചേടത്തി വന്നത്‌."നല്ല ചോദ്യം.വളരെ വിവാദങ്ങളുള്ള ഒരു ചോദ്യമാണിത്‌.ബൈബിളിലെന്താണ്‌ പറയുന്നതെന്ന് ഞാന്‍ വിവരിക്കാം"ചാക്കോമാഷ്‌ തുടര്‍ന്നു"സത്തയേക്കാള്‍ സ്വഭാവത്തെ സൂചിപ്പിക്കുന്ന പദമാണ്‌ മാലാഖ.യാഹ്‌വേയുടെ ദൂതന്‍ എന്ന് മാലാഖമാരെ വിളിക്കാം.യജമാനത്തിയെ ഭയന്ന് മരുഭൂമിയിലേക്ക്‌ ഒളിച്ചോടിയ ഹാഗാറിന്‌ മുന്‍പില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‌(ഉല്‍പ.16:13) ബൈബിളില്‍ മാലാഖയെ ആദ്യം നാം കണുന്നത്‌.തന്റെ ഏകജാതനെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ അബ്രഹാമിനെ തടയുന്ന മാലാഖയെ(ഉല്‍പ:22:10) നാം പിന്നെ കാണുന്നു.""ചില സ്ഥലങ്ങളില്‍ സംഹാരദൂതനായി ബൈബിളില്‍ നാം മലാഖമാരെ കാണുന്നു.ഈജിപ്തുകാരുടെ ആദ്യജാതന്മാരെ വധിച്ച്‌ കടന്ന് പോകുമ്പോഴും(പുറ.12:23)ദാവീദ്‌ ജനസംഖ്യാകണക്കെടുത്തതിന്റെ പേരില്‍ ജനത്തിനുമേല്‍ ശിക്ഷാവിധി നടപ്പിലാക്കുമ്പോഴും(2സാമു.24:16)ജറുസലേമിന്‌ ഉപരോധമേര്‍പ്പെടുത്തിയ അസീറിയന്‍ പാളയത്തിലേക്ക്‌ കടന്നുവന്ന് കൂട്ടക്കൊല നടത്തുമ്പോഴും നാം മാലാഖമാരെ സംഹാരദൂതനായി കാണുന്നു.""ദൈവഹിതം നിറവേറ്റുന്ന ദൈവത്തിന്റെ സേവകരായും മാലഖമാരെ ബൈബിളില്‍ നാം കാണുന്നു.മനുഷ്യന്‌ സംരക്ഷണവും ശിക്ഷണവും നല്‌കാനും മനസുതിരിയാത്തവരെ ശിക്ഷിക്കാനും ദൈവം ദൂതന്മാരെ ഉപയോഗിക്കുന്നതായി കാണാം.നന്മയുടേയും തിന്മയുടേയും ഉപകരണങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലാത്തതുപോലെയാണ്‌ ആദ്യമാദ്യം ദൂതന്മാരെക്കുറിച്ചുള്ള ബൈബിളിലെ പ്രതിപാദനം.എന്നാല്‍ കാലക്രമത്തില്‍ ഈ അവ്യക്തത മാറുകയും മാലാഖമാര്‍ നന്മയുടേയും പിശാചുക്കള്‍ തിന്മയുടേയും മാത്രം ഉപകരണങ്ങളാവുകയും ചെയ്യുന്നു.മാലാഖമാര്‍ പല ഗണങ്ങളുണ്ടെന്ന് ബൈബിളില്‍ കാണാം.ഓരോ ഗണത്തിനും വ്യത്യസ്തങ്ങളായ ദൗത്യങ്ങളാണ്‌ ഏല്‌പ്പിക്കപ്പെട്ടിരിക്കുന്നത്‌.അവയില്‍ ഒരു ഗണമാണ്‌സെറാഫുകള്‍""ദൈവത്തെ നിരന്തരം സ്തുതിക്കുന്ന മാലാഖമാരെ സെറഫുകള്‍ എന്ന് വിശേഷിപ്പിക്കുന്നു(ഏശയ്യ.6:1)ആറുചിറകുള്ള ഇവര്‍ മുഖവും പാദവും ചിറകുകൊണ്ട്‌ മൂടുന്നത്‌ ദൈവമഹത്വത്തിന്റെ അടയാളമാണ്‌.അവിടെ നില്‌ക്കാനോ അങ്ങോട്ട്‌ നോക്കാനോ തങ്ങള്‍ യോഗ്യരല്ല എന്ന് ഈ പ്രവൃത്തിയിലൂടെ അവര്‍ സൂചിപ്പിക്കുന്നു.വേറൊരു ഗണമാണ്‌ കെരൂബുകള്‍""ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴിയില്‍ കാവല്‍ നില്‍ക്കുന്നവരായാണ്‌ ഇവര്‍ ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നത്‌.(ഉല്‍പ്പ.3:24)'ഉടമ്പടിയുടെ പേടകത്തിന്റെ കാവല്‍ക്കാരായും(പുറ.25:18)കര്‍ത്താവിന്റെ വാഹനമായും(2സാമു.22:11,സങ്കീ.18:10) ഇവരെ ബൈബിളില്‍ കാണുന്നു. മനുഷ്യന്റേയും കാളയുടേയും കഴുകന്റേയും സിംഹത്തിന്റേയും രൂപങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ്‌ കെരൂബിന്റെ രൂപം(എസ.1:5,10:1). മധ്യസ്ഥന്‍ എന്നും കാവല്‍ക്കാരന്‍ എന്നും അര്‍ഥമുള്ള കെരൂബു എന്ന വാക്കില്‍ നിന്നാണ്‌ കെരൂബ്‌ എന്ന പേരുണ്ടായത്‌.കര്‍ത്താവിന്റെ സൈന്യമായും ചില ആളുകള്‍ മാലഖമാരെ കണക്കാക്കുന്നു(മത്താ.26:53,വെളി.19:14)""അപ്പോള്‍ മുഖ്യദൂതന്മാര്‍ എന്ന് വിളിക്കുന്നതാരെയാണ്‌?" ഏലിയാമ്മ ചേടത്തി ചോദിച്ചു.മാഷ്‌ തുടര്‍ന്നു"മാലാഖമാരില്‍ ഏറ്റ്വും പ്രധാനപ്പെട്ടവരെ മുഖ്യദൂതന്മാര്‍ എന്ന് വിളിക്കുന്നു.മുഖ്യദൂതന്മാരുടെ എണ്ണം എത്രയെന്ന് ബൈബിള്‍ പറയുന്നില്ല.മിഖായേല്‍,ഗബ്രിയേല്‍,റഫായേല്‍ എന്നീപേരുകള്‍ ബൈബിളില്‍ കാണാം.'ദൈവത്തെപ്പോലെ ആര്‌?'എന്നഥമുള്ള മി-കാ-ഏല്‍ എന്ന മൂന്ന് ഹീബ്രുവാക്കുകള്‍ ചേര്‍ന്നാണ്‌ മിഖായേല്‍ എന്ന പേരുണ്ടായത്‌.'ശക്തന്‍' എന്നര്‍ഥമുള്ള 'ഗെബര്‍'എന്ന നാമത്തോട്‌ 'ഏല്‍' എന്ന പദം കൂട്ടിചേര്‍ത്തതാണ്‌ ഗബ്രിയേല്‍ എന്ന ഹീബ്രുപദം.'സുഖപ്പെടുത്തുക' എന്നര്‍ഥമുള്ള 'റഫാ അ' എന്ന ക്രിയാധാതുവിനോട്‌ 'ഏല്‍' കൂട്ടിചേര്‍ത്താണ്‌ റാഫേല്‍ എന്ന പേരുണ്ടായത്‌.""ഇപ്പോള്‍ മാലാഖമാര്‍ ആരണെന്നും എന്താണ്‌ അവരുടെ ചുമതല എന്നും മനസിലാക്കിയല്ലോ? ഇനി അടുത്ത ചോദ്യത്തിനുള്ള ഉത്തരം"മാഷ്‌ തുടര്‍ന്നു" ക്രൈസ്തവ കലാകാരന്മാര്‍ പ്രത്യേകിച്ചും പാശ്ചാത്യകലാകാരന്മാര്‍ മാലാഖമാരെ ചിറകുള്ള സ്‌ത്രീകളും കുട്ടികളുമായി ചിത്രീകരിച്ചിരിക്കുന്നു.വിശുദ്ധിയുടേയും സൗന്ദര്യത്തിന്റെയും പ്രതീകങ്ങളായി ഈ ചിത്രീകരണത്തെ കാണാം.അതില്‍ കവിഞ്ഞ്‌ മാലാഖമാരുടെ സ്വഭാവത്തേയോ പ്രവര്‍ത്തനശെയിലിയെയോ വിലയിരുത്താന്‍ ഇത്‌ സഹായകമാവില്ല.ബൈബിളിലെ മാലാഖമാര്‍ അതിശക്തരായ ദൈവസേവകരാണ്‌.വേഗതയെ സൂചിപ്പിക്കുന്ന പ്രതീകം മാത്രമാണ്‌ ചിറക്‌.അല്ലാതെ പക്ഷിയുടെ ചിറകും മനുഷ്യന്റെ ശരീരവുമുള്ള ഒരു പ്രത്യേകതരം ജീവികളല്ല മാലാഖമാര്‍.അവര്‍ അശരീരികളാണ്‌.""യേശു മാലാഖമാരെക്കുറിച്ച്‌ നമുക്ക്‌ നല്‌കുന്ന അറിവുകളെക്കുറിച്ചും മാലാഖമാരെക്കുറിച്ച്‌ കത്തോലിക്ക സഭയുടെ നിലപാടിനെക്കുറിച്ചും നാളെ പറയാം"മാഷ്‌ നിറുത്തി.